Monday 12 December 2011

ആഗോളം--ആഗോളീകരണം



image
ആഗോളം
രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ (Political Consequences)
രാഷ്ട്രത്തിന്‍െറ പരമാധികാരം എന്ന പരമ്പരാഗത ആശയത്തെ ആഗോളീകരണം എങ്ങനെ ബാധിക്കുമെന്നതാണ് രാഷ്ട്രീയ പ്രത്യാഘാതത്തില്‍ വിലയിരുത്തുക. ഈ വിലയിരുത്തലിന് നിദാനമാകുന്ന ഘടകങ്ങള്‍.
1. ആഗോളീകണം ഗവണ്‍മെന്‍റിന് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇല്ലാതാക്കിയോ?
2. ആഗോളീകരണം രാഷ്ട്രത്തിന്‍െറ ശേഷിയെ എപ്പോഴും കുറക്കുന്നുണ്ടോ?
3. ആഗോളീകരണത്തിന്‍െറ ഫലമായി ഏതെങ്കിലും മേഖലകളില്‍ രാഷ്ട്രത്തിന്‍െറ ശേഷി വര്‍ധിപ്പിച്ചോ എന്നതിന്‍െറയെല്ലാം അടിസ്ഥാനത്തിലാകണം.
ഈയൊരു വിലയിരുത്തലില്‍ തെളിയുന്ന ചിത്രം ഇങ്ങനെ:
രാഷ്ട്രത്തിന്‍െറ മൗലിക കര്‍ത്തവ്യമായ ‘ക്ഷേമരാഷ്ട്രസങ്കല്‍പം’ ആഗോളീകരണത്തോടെ ഇല്ലാതായിത്തീരുന്നു. ഗവണ്‍മെന്‍റിന്‍െറ അധികാരങ്ങളെ പരിമിതപ്പെടുത്താന്‍ ആഗോളീകരണത്തിന് കഴിഞ്ഞു. പൗരസംരക്ഷണവും ക്രമസമാധാനപാലനവും മാത്രമായി ഗവണ്‍മെന്‍റിന്‍െറ ആഗോളീകരണകാലത്തെ ചുമതല. ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റങ്ങള്‍ക്കുള്ള ചുമതലയില്‍നിന്ന് ഗവണ്‍മെന്‍റ് പിന്നാക്കം പോയിരിക്കുന്നു. ക്ഷേമരാഷ്ട്രത്തിന്‍െറ സ്ഥാനത്ത് കമ്പോളസങ്കല്‍പങ്ങളാണ് സാമൂഹിക, സാമ്പത്തിക മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങളെടുക്കാനുള്ള ഗവണ്‍മെന്‍റിന്‍െറ ശേഷി ക്ഷയിപ്പിച്ചു. അതേസമയം, രാഷ്ട്രത്തിന്‍െറ ശേഷിയെ ആഗോളീകരണം പാടെ നശിപ്പിക്കുന്നുമില്ല. രാഷ്ട്രീയ സംവിധാനത്തിന്‍െറ ആധാരമായി ഭരണകൂടത്തിനുള്ള പ്രാമുഖ്യം തുടരുകതന്നെ ചെയ്യുന്നു. ഗവണ്‍മെന്‍റിന്‍െറ മൗലികധര്‍മങ്ങളായ ക്രമസമാധാനപാലനം, ദേശരക്ഷ തുടങ്ങിയവ മുമ്പത്തെപ്പോലെ നിര്‍വഹിക്കുന്നു. ആഗോളീകരണത്തിന്‍െറ ഫലമായി ചില മേഖലകളില്‍ രാഷ്ട്രത്തിന്‍െറ ശേഷി വര്‍ധിച്ചു.
പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഗവണ്‍മെന്‍റിന് ഇന്ന് മെച്ചപ്പെട്ട സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. ഇത് ഗവണ്‍മെന്‍റിന്‍െറ ശേഷി കുറക്കുകയല്ല കൂട്ടുകയാണ് ചെയ്യുന്നത്.
ആഗോളീകരണമെന്ന ആശയത്തിന്
നാല് മാനദണ്ഡങ്ങളുണ്ട്
1. ദേശീയാതിര്‍ത്തിക്കപ്പുറത്തേക്ക് സാധനസാമഗ്രികളുടെ സ്വതന്ത്രമായ പ്രവാഹത്തിന് സൗകര്യപ്പെടുമാറ് വ്യാപാര-അന്തര്‍ദേശീയ നിയമങ്ങള്‍ ലഘൂകരിക്കുക.
2. രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായ മൂലധന പ്രവാഹത്തിന് പറ്റുന്ന ഒരന്തരീക്ഷം സൃഷ്ടിക്കുക.
3. സാങ്കേതികവിദ്യകളുടെ സ്വതന്ത്രമായ പ്രവാഹത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുക.
4. തൊഴില്‍ തേടുന്നവര്‍ക്ക് ലോകത്തിലെ ഏത് രാജ്യത്തും ചെന്ന് ജോലി ചെയ്യാന്‍ പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണവ.
ആഗാളീകരണത്തിന്‍െറ പ്രത്യാഘാതങ്ങള്‍
(Consequences of Globalization)
ജീവിതത്തിന്‍െറ സമസ്ത മേഖലകളിലും അനുകൂലവും പ്രതികൂലവുമായി ആഗോളീകരണം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഇതിന്‍െറ പ്രത്യാഘാതങ്ങളെ രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം എന്നീ മൂന്നു വിഭാഗങ്ങളിലായി മനസ്സിലാക്കാം.
ആഗോളീകരണ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഭരണസംവിധാനത്തിലെ പ്രധാന സ്ഥാപനമാണ് ലോക വ്യാപാര സംഘടന (WTO). ബഹുകക്ഷി അടിസ്ഥാനത്തില്‍ വ്യാപാര സംരംഭങ്ങള്‍ നടത്താനുള്ള വ്യവസ്ഥാപിത സ്ഥാപനമാണ് ഇത്. വിപണികള്‍ക്കും ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്കുമാണ് ഇതില്‍ സ്ഥാനം. വിവിധ കരാറുകളുടെ അടിസ്ഥാനത്തിലുള്ള ഇതിന്‍െറ നിയമങ്ങള്‍ നടപ്പാക്കുന്നതിന് ഓരോ അംഗരാജ്യത്തിലെയും ഗവണ്‍മെന്‍റുകള്‍ക്ക് കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ ഉണ്ടായിരിക്കും. ലോക സമ്പദ്ഘടന നിയന്ത്രിക്കുന്നതില്‍ WTOക്കുള്ള പങ്ക് നിര്‍ണായകവും അതിവിപുലവുമാണ്.
ആഗോളീകരണമെന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്:
1. ലോകത്തിന്‍െറ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കുള്ള ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും ഒഴുക്ക്.
2. സാധനസാമഗ്രികളുടെ അതിര്‍ത്തികള്‍ കടന്നുള്ള വ്യാപരിക്കല്‍
3. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കുള്ള മൂലധന പ്രവാഹം.
4. മെച്ചപ്പെട്ട ഉപജീവനമാര്‍ഗം തേടി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കുള്ള ജനങ്ങളുടെ നീക്കം.
ആഗോളീകരണംമൂലം ലോകത്തിന്‍െറ നാനാഭാഗങ്ങളിലുള്ള ഗവണ്‍മെന്‍റുകള്‍ ഒരേതരം സാമ്പത്തിക നയങ്ങള്‍തന്നെ അവലംബിക്കുമ്പോള്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളിലുണ്ടാകുന്ന ഫലങ്ങള്‍ വ്യത്യസ്തമായി അനുഭവപ്പെടുന്നു.
സാംസ്കാരിക പ്രത്യാഘാതങ്ങള്‍ (Cultural Consequences)
ആഗോളീകരണത്തിന്‍െറ ഭവിഷ്യത്ത് രാഷ്ട്രീയ സാമ്പത്തിക മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. സാംസ്കാരിക മേഖലകളില്‍ അതിന്‍െറ സ്വാധീനം വേരൂന്നിയിട്ടുണ്ട്. ആഗോളീകരണം ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെയും ചിന്തയെയും സ്വാധീനിക്കുന്നു. ജനങ്ങളുടെ വസ്ത്രധാരണത്തെയും ഭക്ഷണരീതിയെയും തീരുമാനിക്കുന്നത് ബഹുരാഷ്ട്ര കമ്പനികളാണ്. ഇത് ലോകസംസ്കാരങ്ങള്‍ക്ക് ഭീഷണിയാണെന്ന ചിന്ത പരക്കെ ഉയര്‍ന്നിട്ടുണ്ട്. ആഗോളീകരണം ഒരു ഏകീകൃത സംസ്കാരത്തിന് വഴിതുറക്കുന്നു. ഏകീകൃത സംസ്കാരമെന്നത് പാശ്ചാത്യ സംസ്കാരം  അടിച്ചേല്‍പിക്കലാണ്.
അനാദികാലം മുതല്‍ സംരക്ഷിച്ചുപോരുന്ന മൂല്യങ്ങളും പരമ്പരാഗത സംസ്കാരവും ജീവിതരീതികളും ജനങ്ങള്‍ക്ക് കൈമോശം വരുന്നു. സമകാലിക ആഗോളീകരണം ആഗോള മുതലാളിത്തത്തിന്‍െറ ഒരു സവിശേഷഘട്ടം മാത്രമാണെന്നും ഇത് ധനികരെ കൂടുതല്‍ ധനികരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കാന്‍ മാത്രമേ സഹായിക്കൂ എന്നാണ് ഇടത് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗവണ്‍മെന്‍റ് ദുര്‍ബലമാകുന്നതോടെ ദരിദ്രരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ഗവണ്‍മെന്‍റിന്‍െറ ശേഷിയും കുറയുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍ (Economic Consequences)
ആഗോളീകരണത്തിന്‍െറ ചര്‍ച്ചകളെല്ലാം സാമ്പത്തിക ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. സാമ്പത്തിക ആഗോളീകരണം എന്നു പറയുമ്പോള്‍ അര്‍ഥമാക്കുന്നത്, വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ സാമ്പത്തിക ഒഴുക്ക് എന്നതാണ്. ഈ ഒഴുക്ക് ചിലപ്പോള്‍ സ്വമേധയാ ആണെങ്കില്‍ മറ്റു ചിലപ്പോള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും പ്രബല രാജ്യങ്ങളുടെയും നിര്‍ബന്ധംമൂലം ഉണ്ടാകുന്നതാണ്. ലോകത്തിന്‍െറ ഒരറ്റം മുതല്‍ മറ്റേയറ്റംവരെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ അന്താരാഷ്ട്ര നാണയനിധി, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. ഇവക്കുപുറമെ വേറെയും ഘടകങ്ങളുണ്ട്.
സാമ്പത്തിക ആഗോളീകരണം ലോകത്ത് രണ്ട് വിരുദ്ധ വീക്ഷണങ്ങള്‍ സൃഷ്ടിച്ചു; അനുകൂലമായും പ്രതികൂലമായും. ഒരുവിഭാഗം ഗവണ്‍മെന്‍റിന്‍െറ പിന്മാറ്റത്തില്‍ ആശങ്കയുളവാക്കുന്നു. സാമ്പത്തിക ആഗോളീകരണം ജനസംഖ്യയിലെ വളരെ ചെറിയ വിഭാഗത്തിനു മാത്രമേ ഗുണം വരുത്തുന്നുള്ളൂ. വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം എന്നിവക്കും തൊഴിലിനും ഗവണ്‍മെന്‍റുകളെ ആശ്രയിക്കുന്ന ബഹുഭൂരിപക്ഷത്തെയും സാമ്പത്തിക ആഗോളീകരണം ദുരിതത്തിലാക്കും. ഈ ആഘാതം ലഘൂകരിക്കാന്‍ സാമൂഹിക സുരക്ഷാവലകള്‍ ഉറപ്പാക്കേണ്ടതിന്‍െറ ആവശ്യകത ഇവര്‍ ഊന്നിപ്പറയുന്നു. ദുര്‍ബല രാജ്യങ്ങളെ വീണ്ടും കോളനികളാക്കുന്ന ഏര്‍പ്പാടാണ് സാമ്പത്തിക ആഗോളീകരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആഗോളീകരണംമൂലം പല രാജ്യങ്ങളിലും തദ്ദേശീയ വ്യവസായങ്ങളും ചില്ലറ വില്‍പനശാലകളും തകര്‍ച്ചയെ നേരിട്ടു. മൂന്നാംലോക രാജ്യങ്ങളുടെ കാര്‍ഷിക മേഖലയെ തളര്‍ത്തി. 2008ല്‍ അമേരിക്കയില്‍ തുടങ്ങിയ സാമ്പത്തികമാന്ദ്യം പടര്‍ന്നുപന്തലിച്ച് ലോകം മുഴുവന്‍ വ്യാപിക്കാനിടയായത് ആഗോളീകരണം മൂലമാണെന്ന് സാമൂഹികനീതിയെക്കുറിച്ച് വേവലാതിപ്പെടുന്ന സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജനങ്ങളില്‍ നല്ളൊരു ഭാഗത്തിന് ക്ഷേമവും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകുമെന്ന് സാമ്പത്തിക ആഗോളീകരണത്തിന്‍െറ വക്താക്കള്‍ വാദിക്കുന്നു. സാമ്പത്തിക ആഗോളീകരണത്തെ അന്ധമായി സ്വീകരിക്കേണ്ടതില്ളെന്നും അതിന്‍െറ വെല്ലുവിളിയെ ബുദ്ധിപൂര്‍വം നേരിടാമെന്നും അവര്‍ വാദിക്കുന്നു. ആഗോളീകരണത്തിന്‍െറ ഫലമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളും ബിസിനസുകാരും ഗവണ്‍മെന്‍റും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്‍െറയും ഏകീകരണത്തിന്‍െറയും ഗതിവേഗം വര്‍ധിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്. സാമ്പത്തിക നേട്ടമുണ്ടാകുന്നത് ആര്‍ക്ക്, കുറച്ച് നേട്ടമുണ്ടാകുന്നത് ആര്‍ക്ക് എന്നതിനപ്പുറം നഷ്ടം സംഭവിക്കുന്നത് ആര്‍ക്ക് എന്നതിനെ അടിസ്ഥാനമാക്കിയാണ് ആഗോളീകരണത്തിന്‍െറ വിപത്തും ഗുണവും ബോധ്യപ്പെടുക. അന്യരാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ചുമത്തിയ നിയന്ത്രണം ആഗോളീകരണംമൂലം കുറഞ്ഞുവരുന്നു.
 

Tuesday 6 December 2011

അണക്കെട്ടുകളും ഭൂകമ്പവും


image

അണക്കെട്ടുകളുടെ നിര്‍മാണവും സാന്നിധ്യവും ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെക്കുമോ? ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനടുത്തുണ്ടായ ചെറു ഭൂചലനങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതലായി ഉന്നയിക്കപ്പെടുന്ന സംശയമാണിത്.
നമ്മുടെ രാജ്യത്ത് ഈ വിഷയം ഏറ്റവുമാദ്യം ചര്‍ച്ചചെയ്യപ്പെട്ടത്  1967ല്‍ മഹാരാഷ്ട്രയിലെ കൊയ്നാനഗറില്‍  ഭൂചലനമുണ്ടായപ്പോഴാണ്. അവിടെ കൊയ്ന അണക്കെട്ടിന് സമീപമായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം. അന്ന് അവിടെ 180 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ മിക്കവാറും വീടുകള്‍ തകര്‍ന്നു. 1900ത്തില്‍ കോയമ്പത്തൂരില്‍ ഉണ്ടായ ഭൂകമ്പത്തിന് ശേഷമുണ്ടായ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂചലനം കൂടിയായിരുന്നു അത്. കൊയ്നാനഗറിലുണ്ടായ ദുരന്തത്തിന്‍െറ കാരണം അവിടത്തെ കൂറ്റന്‍ അണക്കെട്ടാണെന്ന് (നൂറ് മീറ്റര്‍ ഉയരവും 800 മീറ്റര്‍ നീളവും) ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിച്ചതോടെയാണ് നമ്മുടെ രാജ്യത്ത് ഈ വിഷയം ആദ്യമായി ചര്‍ച്ചചെയ്യപ്പെട്ടത്. സ്വാഭാവികമായും ഈ വാദത്തിനെതിരെയും ആളുകള്‍ രംഗത്തെത്തി.
രാജ്യത്തെ പ്രമുഖ എന്‍ജിനീയറായിരുന്ന ഡോ. കെ.എല്‍. റാവുവിനെ പോലുള്ളവര്‍ ഭൂകമ്പവും അണക്കെട്ടും തമ്മില്‍ ഒരു ബന്ധവുമില്ളെന്ന അഭിപ്രായക്കാരായിരുന്നു. ഇക്കാര്യത്തില്‍  അദ്ദേഹത്തിന്‍െറ വിശദീകരണം വളരെ രസാവഹമായിരുന്നു. അണക്കെട്ടിനെ ഈച്ചയോടും ഭൂമിയെ ആനയോടും ഉപമിച്ച അദ്ദേഹം ഈച്ചയുടെ അനക്കം ആനയെ ഒരു തരത്തിലും ബാധിക്കില്ളെന്ന് വാദിച്ചു. ഏതായാലും കൊയ്നാ നഗര്‍ ഭൂകമ്പത്തിന്‍െറ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളൊന്നും നടക്കാതിരുന്നത് ഇതു സംബന്ധിച്ച ചര്‍ച്ച വഴിയിലുപേക്ഷിക്കുന്നതിന് കാരണമായി.
യഥാര്‍ഥത്തില്‍, കൊയ്നാനഗര്‍ സംഭവത്തിന് മുമ്പുതന്നെ ശാസ്ത്രലോകത്ത് ഇത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. പ്രകൃതിയില്‍ മനുഷ്യന്‍െറ കൈകടത്തലുകള്‍ ഭൂകമ്പം പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുമോ എന്നായിരുന്നു ആ അന്വേഷണങ്ങളുടെ കാതല്‍. പ്രേരിത ഭൂചലനം(ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റി) എന്നാണ് ഇത്തരം ഭൂചലനങ്ങള്‍ അറിയപ്പെടുന്നത്. മനുഷ്യന്‍െറ പ്രവൃത്തികള്‍മൂലം ഭൂമിയുടെ അകക്കാമ്പിലുണ്ടാകുന്ന മര്‍ദവ്യതിയാനം ഭൂചലനത്തിന് ഇടയാക്കുമെന്നാണ്  ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റിയുടെ മര്‍മം.
ഖനനം, അണക്കെട്ടുകള്‍, താപനിലയങ്ങള്‍, ആണവ നിലയങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരം ഭൂകമ്പങ്ങള്‍ക്ക് കാരണമാകാം. 1932ലാണ് അണക്കെട്ടിന്‍െറ സാന്നിധ്യം മൂലം ഒരു ഭൂകമ്പം ഉണ്ടായതായി ആദ്യമായി രേഖപ്പെടുത്തിയത്. അല്‍ജീരിയയിലെ ഒയൂദ് ഫോദ അണക്കെട്ടിന് സമീപമുണ്ടായ ചെറു ചലനമായിരുന്നു അത്. ഇറ്റലിയിലെ വാജോന്‍റ് ഡാമിന്‍െറ നിര്‍മാണവേളയിലും അവിടെ ചെറു ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അവിടെ  വന്‍ ദുരന്തം ഉണ്ടായത് പിന്നീടാണ്. 1963ല്‍ ഉണ്ടായ മലയിടിച്ചിലില്‍ നിറഞ്ഞുനിന്നിരുന്ന അണക്കെട്ട് തകര്‍ന്ന് 2000 ആളുകള്‍ കൊല്ലപ്പെട്ടു.
ഇതിനകം 30ഓളം അണക്കെട്ടുകളെങ്കിലും ഇത്തരത്തില്‍ പ്രേരിത ഭൂകമ്പങ്ങള്‍ക്ക് കാരണമായിട്ടുള്ളതായി പറയപ്പെടുന്നു. എന്നാല്‍, ഇവിടെയെല്ലാം ചെറു ചലനങ്ങളാണ് കൂടുതലായും അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ മാപിനിയില്‍ ആറില്‍ കൂടുതല്‍ രേഖപ്പെടുത്തിയവയും ഉണ്ട്. ഉദാഹരണത്തിന്, 1975ല്‍ കാലിഫോര്‍ണിയയിലെ ഒരോവില അണക്കെട്ടിന് സമീപത്തുണ്ടായ ഭൂചലനം 6.1 തീവ്രതയുള്ളതായിരുന്നു.
എന്നാല്‍, ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റിയെ ചോദ്യംചെയ്തും പല പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഭൂചലനം ഉണ്ടാകുന്നത് പ്രധാനമായും ഭൂമിയുടെ ടെക്ടോണിക ഫാള്‍ട്ട് ലൈനുകളിലാണ് (ഭ്രംശ രേഖ). ഇവിടെത്തന്നെ ഭൂകമ്പം സംഭവിക്കുന്നത് നിശ്ചിത കാലയളവിലുമാണ്. അഥവാ, ഒരു ഫാള്‍ട്ട് ലൈനില്‍ ഒരിക്കല്‍ ഭൂചലനുമുണ്ടായാല്‍ അവിടെ കുറെ കാലത്തേക്ക് അതേ തീവ്രതയില്‍ മറ്റൊരു ചലനമുണ്ടാകാന്‍ സാധ്യതയില്ല. ചിലപ്പോള്‍ ഒരു നൂറ് വര്‍ഷമെങ്കിലും കഴിഞ്ഞാവും മറ്റൊരു ചലനമുണ്ടാവുക. എന്നാല്‍, നാലില്‍ താഴെ തീവ്രതയുള്ള ചെറു ചലനങ്ങള്‍ ഉണ്ടാകാം. അത് അത്രതന്നെ അപകടകരമല്ല. ഇക്കാലയളവിനുള്ളില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രേരിത ഭൂചലനങ്ങളുടെ ശരാശരി തീവ്രത നാലില്‍ താഴെ മാത്രമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട്
ഇടുക്കി ജില്ലയില്‍ പെരിയാര്‍ നദിക്ക് കുറുകെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. ചുണ്ണാമ്പ് മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളവയില്‍  ഇന്ന് നിലവിലുള്ള ഏക അണക്കെട്ടാണിത്. മുല്ലയാര്‍, പെരിയാര്‍ എന്നീ നദികളിലെ ജലമാണ് ഈ അണക്കെട്ടില്‍ സംഭരിക്കുന്നത്. അതുകൊണ്ടാണ് അണക്കെട്ടിന് മുല്ലപ്പെരിയാര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുര, തേനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജലസേചനം നടത്തുന്നതിനാണ് ഡാം നിര്‍മിച്ചത്.  1895ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ നിര്‍മാണവും പിന്നീട് തിരുവിതാംകൂര്‍ രാജാവുമായുണ്ടാക്കിയ പാട്ടക്കരാറുമൊക്കെയായി ബന്ധപ്പെട്ട് വലിയ ചരിത്രം തന്നെയുണ്ട്. 1800കളുടെ തുടക്കത്തിലാണ് തമിഴ്നാട്ടിലെ രാമനാഥപുരം ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായത്. അവിടെ മുത്തുലിംഗ സേതുപതി രാജാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ പ്രദേശത്തിന്‍െറ അധികാരം പിടിച്ചെടുത്തത്. അക്കാലത്ത് രൂക്ഷമായ വരള്‍ച്ചയാണ് അവിടത്തുകാര്‍ അനുഭവിച്ചിരുന്നത്. പ്രധാന ജല സ്രോതസ്സായ വൈഗ നദി വറ്റിവരണ്ടിരുന്നു. എന്നാല്‍, ഇങ്ങ് തിരുവിതാംകൂറിലാകട്ടെ, പ്രളയവുമായിരുന്നു. വൈഗയിലേക്ക് കേരളത്തിലെ പ്രളയ ബാധിത പെരിയാര്‍  നദിയില്‍ നിന്ന് ജലമെത്തിക്കുക എന്നതായിരുന്നു തമിഴ്നാട്ടിലെ വരള്‍ച്ചക്ക് പരിഹാരമായി ബ്രിട്ടീഷുകാര്‍ കണ്ട മാര്‍ഗം. ഇതിനെ കുറിച്ച് പഠനം നടത്തുന്നതിനായി അവര്‍ പല എന്‍ജിനീയറിങ് വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. ജെയിംസ് കാഡ്വെല്ലിനെപ്പോലുള്ള സാങ്കേതിക വിദഗ്ധര്‍ പദ്ധതി പ്രായോഗികമല്ളെന്ന അഭിപ്രായം മുന്നോട്ടുവെച്ചിട്ടും ബ്രിട്ടീഷുകാര്‍ പദ്ധതി ചര്‍ച്ചയുമായി മന്നോട്ടു പോവുകയായിരുന്നു. പിന്നീട്,1850ല്‍ ക്യാപ്റ്റന്‍ ഫാബറിന്‍െറ നിര്‍ദേശപ്രകാരം പെരിയാറില്‍ ചെറിയ തടയണ കെട്ടി വെള്ളം തിരിച്ചുവിടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്നുള്ള അണക്കെട്ട് നിര്‍മിക്കുന്നതിനെക്കുറിച്ച് ആദ്യ നിര്‍ദേശം വന്നത്. മേജര്‍ റീവ്സ ആണ് പ്രസ്തുത പദ്ധതി മുന്നോട്ടവെച്ചത്. 162 അടി ഉയരമുള്ള കൂറ്റന്‍ അണകെട്ടി വൈഗയുടെ കൈവഴികളിലേക്ക് വെള്ളം തിരിച്ചുവിടുകയായിരുന്നു അത്. എന്നാല്‍, അണകെട്ടാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തില്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും പിന്നീട് ജനറല്‍ വാക്കറുടെ നിര്‍ദേശപ്രകാരം പദ്ധതി തുടരുകയായിരുന്നു. അങ്ങനെ 1887ല്‍ അണക്കെട്ടിന്‍െറ നിര്‍മാണം ആരംഭിച്ചു. പത്ത് സ്പില്‍വേകളടങ്ങുന്നതായിരുന്നു അണക്കെട്ട്. 65 ലക്ഷം രൂപ മുടക്കി നിര്‍മിച്ച അണക്കെട്ടിന് ബ്രിട്ടീഷ് എന്‍ജിനീയര്‍ കല്‍പിച്ച ആയുസ്സ് കേവലം 50 വര്‍ഷം.
പാട്ടക്കരാര്‍ വിവാദം
ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ കരാര്‍ സ്വാതന്ത്ര്യാനന്തരവും തുടരുകയായിരുന്നു. ഇതിനിടെ ഈ ജലം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും തുടങ്ങി. മാത്രമല്ല, തമിഴ്നാട് കൂടുതല്‍ ജലം കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലും, 1976ല്‍ കരാര്‍ ഒരു ഭേദഗതിയും കൂടാതെ പുതുക്കി.
പിന്നീട് അവിടെ ഉണ്ടായ ചെറു ചലനങ്ങളാണ് ഡാമിന്‍െറ സുരക്ഷയെ സംബന്ധിച്ച ആശങ്ക ഉടലെടുക്കുന്നതിനും ഈ വിഷയത്തില്‍ കേരളത്തെ മാറ്റിച്ചിന്തിപ്പിക്കുന്നതിനും പ്രേരിപ്പിച്ചത്. കരാറില്‍നിന്ന് പിന്‍മാറാനുള്ള കേരളത്തിന്‍െറ ശ്രമത്തെ തമിഴ്നാട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. തമിഴ്നാടിന് കൂടുതല്‍ ജലം നല്‍കണമെന്നായിരുന്നു ഇതു സംബന്ധിച്ച് കോടതി വിധി. ഇതിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയെങ്കിലും നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് അത് തള്ളുകയായിരുന്നു.
പുതിയ വിവാദം
അണക്കെട്ടിന്‍െറ സുരക്ഷയെക്കുറിച്ച ഭീതിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. 50 വര്‍ഷത്തെ ആയുസ്സുള്ള അണക്കെട്ട് ഇപ്പോള്‍ നൂറിലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബേബി ഡാമുള്‍പ്പെടെയുള്ളവയുടെ സുരക്ഷയെ സംബന്ധിച്ചും ഭീഷണിയുയര്‍ന്നിട്ടുണ്ട്. കൂടാതെ, അടുത്തിടെ ഇവിടെയുണ്ടായ ചെറിയ ഭൂചലനങ്ങള്‍ വലിയ അപകടത്തിന്‍െറ സൂചനയാണ് നല്‍കുന്നത്. ചില ഭൂമിശാസ്ത്രജ്ഞരുടെ പഠനങ്ങളില്‍ ഇതൊരു ഭ്രംശമേഖലയാണെന്ന നിഗമനവും ഉണ്ട്. അതുകൊണ്ടുതന്നെ, ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ അത് കേരളത്തിലെ അഞ്ച് ജില്ലയെയെങ്കിലും ബാധിക്കും. അതിനാലാണ് പുതിയ കരാറിനു വേണ്ടി കേരളം വാദിക്കുന്നത്.
സൗത് ഫോര്‍ക്ക് അണക്കെട്ട് ദുരന്തം
കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചുകൊണ്ടിരിക്കെ, അങ്ങ് അമേരിക്കയിലുണ്ടായ ഒരു അണക്കെട്ട് ദുരന്തത്തെക്കുറിച്ച് പറയാം. 1889 മേയ് 31നാണ് സംഭവം.  പെന്‍സില്‍വാനിയയിലെ കോണ്‍മോവ് തടാകത്തിന് കുറുകെ സ്ഥാപിച്ചിരുന്ന സൗത് ഫോര്‍ക്ക് അണക്കെട്ട് കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നു.1853ല്‍ ജലസേചനാവശ്യാര്‍ഥം നിര്‍മിച്ചതായിരുന്നു ഈ അണക്കെട്ട്. അണക്കെട്ട് തകര്‍ന്നതോടെ അതില്‍  സംഭരിക്കപ്പെട്ടിരുന്ന മുഴുവന്‍ ജലവും തൊട്ടടുത്ത ജോണ്‍സ് ടൗണിലേക്ക് ഒഴുകുകയും പ്രദേശത്ത് വന്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്തു. ജോണ്‍സ് ടൗണ്‍ പ്രളയം എന്നാണ് ഈ ദുരന്തം അറിയപ്പെടുന്നത്. ദുരന്തത്തില്‍ 2200 ആളുകള്‍ കൊല്ലപ്പെടുകയും മേഖലയിലെ ഏതാണ്ട് മുഴുവന്‍ വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു.
ദുരന്തം ഇതു മാത്രമോ?
അണക്കെട്ടുകള്‍ തകരുന്നതും അവിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതും മാത്രമാണോ ദുരന്തങ്ങള്‍? ഈജിപ്തിലെ പ്രസിദ്ധമായ അസ്വാന്‍ അണക്കെട്ടിന്‍െറ കാര്യമെടുക്കുക. അവിടെ ഡാമിന് കേടുപാടുകള്‍ സംഭവിച്ചതായോ ഭൂചലനമുണ്ടായതായോ കേട്ടുകേള്‍വിയില്ല. എങ്കിലും അസ്വാനും ഒരു ദുരന്തമായിട്ടാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. നൈല്‍ നദിയിലെ ഏകദേശം 11 ശതമാനം വെള്ളവും  തടഞ്ഞുനിര്‍ത്തപ്പെട്ടത് കാരണം ബാഷ്പീകരിച്ചു പോവുകയാണ്. എക്കല്‍ സമ്പുഷ്ടമാണ് നൈല്‍ നദി. അസ്വാന്‍ ഈ എക്കലിനെയും തടഞ്ഞുനിര്‍ത്തുന്നുണ്ട്. ഇത് കാരണം നൈലിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് എക്കല്‍ എത്തുന്നില്ല. ഇത് അവിടുത്തെ കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇവിടുത്തെ മണ്ണിന്‍െറ ഫലഭൂവിഷ്ടത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇത് വഴിവെക്കും. തീരമേഖലയില്‍ മണ്ണൊലിപ്പ് കൂടുന്നതിനും ജലത്തിലെ ലവണാംശം വര്‍ധിക്കുന്നതിനുമൊക്കെ അസ്വാന്‍ അണക്കെട്ട് കാരണമാകുന്നുണ്ട്.
അപ്പോള്‍, അണക്കെട്ടുമായി ബന്ധപ്പെട്ട ദുരന്തങ്ങളും അപകടങ്ങളുമെല്ലാം പതിയിരിക്കുന്നത് നാം പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും. നേരിട്ടുള്ള ദുരന്തങ്ങളാണ് സാധാരണ പരാമര്‍ശിക്കപ്പെടാറുള്ളത്. എന്നാല്‍, ഇത്തരം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. നമ്മുടെ സംസ്ഥാനത്തെ അണക്കെട്ടുകളിലും ഭീമന്‍ ജലസംഭരണികളിലുമെല്ലാം ഈ അപകടം പതിയിരിക്കുന്നുവെന്ന് മനസ്സിലാക്കുക. ഒരു അണക്കെട്ട് നിര്‍മിക്കുമ്പോള്‍ ഒരായിരം ആവാസവ്യവസ്ഥകള്‍ അവിടെ തകര്‍ക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ അതിരപ്പിള്ളി, സൈലന്‍റ്വാലി തുടങ്ങിയ ജലവൈദ്യുത പദ്ധതികളെ പരിസ്ഥിതി സ്നേഹികള്‍ എതിര്‍ക്കുന്നത്.
പുതിയ അണക്കെട്ട് പരിഹാരമോ?
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന പരിഹാര നിര്‍ദേശങ്ങള്‍ രണ്ടാണ്: തമിഴ്നാടുമായുള്ള കാലഹരണപ്പെട്ട കരാര്‍ പുതുക്കുക, പുതിയ അണക്കെട്ട് നിര്‍മിക്കുക. തമിഴ്നാടിന് തുടര്‍ന്നും ജലം നല്‍കുമെന്ന് കേരളം പ്രഖ്യാപിച്ചിട്ടുണ്ട് . അതിനാല്‍, പുതിയ കരാര്‍ ആവശ്യമാണ്. എന്നാല്‍, പുതിയ അണക്കെട്ട് എത്രത്തോളം പരിഹാരമാണ്? ഇപ്പോഴുണ്ടായ ഭൂചലനം തുടര്‍ന്നും അവിടെ സംഭവിച്ചാല്‍ പുതിയ അണക്കെട്ടും ഭീഷണിയാവില്ളേ?  അതൊരു  ഭ്രംശ മേഖലയാണെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടല്ളോ.
ഇവിടെ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി കവിഞ്ഞുവെന്ന് നാം മാധ്യമങ്ങളിലൂടെ അറിഞ്ഞുവല്ളോ. ഇത്രയും അളവിലുള്ള ജലത്തെ താങ്ങിനിര്‍ത്തുന്നത് അണക്കെട്ട് മാത്രമല്ല. ചുറ്റുമുള്ള മല നിരകളും കൂടിയാണ്. അപ്പോള്‍, വലിയ അളവിലുള്ള ജലമര്‍ദത്തെ താങ്ങാനുള്ള ശേഷി ഈ മലനിരകള്‍ക്കും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഭൂമിശാസ്ത്രപരമായി ഈ മലനിരകളെല്ലാം നന്നേ ചെറുപ്പമാണത്രെ. അങ്ങനെയെങ്കില്‍ വലിയ അളവിലുള്ള ജലം ഈ ‘കുഞ്ഞുമലകള്‍’ക്ക് ഉള്‍ക്കൊള്ളാനാവില്ളെന്ന് അനുമാനിക്കേണ്ടിവരും. ഇവിടെ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ചുകൂടി പറയാം. താങ്ങാവുന്നതിലുമപ്പുറം ജലം ഇവിടെയെത്തുമ്പോള്‍, മലനിരകള്‍ അവയെ വലിച്ചെടുക്കുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യും. ഇതിനെ ടണല്‍ ഇറോഷന്‍ എന്നാണ് പറയുക. ഇത് വന്‍ തോതിലുള്ള മണ്ണിടിച്ചിലിനും മറ്റും കാരണമാകും. കഴിഞ്ഞ വര്‍ഷം ഇവിടെ ചെറിയ തോതില്‍ ടണല്‍ ഇറോഷനുണ്ടായത്രെ.
അപ്പോള്‍ ഭൂകമ്പത്തിനും ടണല്‍ ഇറോഷനും ഒരുപോലെ സാധ്യതയുള്ള ഒരു മേഖലയില്‍ ഇനി പുതിയ ഒരു അണക്കെട്ട് അഭികാമ്യമാണോ? ഈ അപകടം കണക്കിലെടുത്ത്,  ലോക രാജ്യങ്ങള്‍ കൂറ്റന്‍ അണക്കെട്ടുകള്‍ നിര്‍മിച്ച് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വലിയ താല്‍പര്യം കാണിക്കാറില്ല. ചെറിയ ജലവൈദ്യുത പദ്ധതികള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കുന്നത്. ഒരേസമയം അപകടമുക്തവും പ്രകൃതിക്ക് ഇണങ്ങുന്നതുമാണ് ഇത്തരം പദ്ധതികള്‍. നമുക്കും ആ വഴിയില്‍ ചിന്തിക്കുകയല്ളേ നല്ലത്.

Thursday 1 December 2011

aidsday


എച്ച്.ഐ.വി ബാധിതരുടെ എണ്ണം
കേരളത്തില്‍ എച്ച്.ഐ. വി. അണുബാധിതരായി 17,362 പേരുള്ളതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക്.
വിവിധ ആസ്പത്രികളില്‍ പരിശോധന നടത്തി എച്ച്.ഐ.വി. ബാധയുള്ളവരായി സ്ഥിരീകരിച്ചവരാണിവര്‍. ഇതില്‍ 58.7 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളും 2.3 ശതമാനം കുട്ടികളുമാണ്. 2011 ഒക്ടോബര്‍ വരെയുള്ള കണക്കുപ്രകാരമാണിത്.


2004 മുതല്‍ കേരളത്തിലെ എച്ച്.ഐ.വി. പരിശോധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ആസ്പപത്രികളിലും മറ്റും നടത്തുന്നുണ്ട്. തുടക്കത്തില്‍ അണുബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന കാണപ്പെട്ടിരുന്നുവെങ്കിലും സമീപവര്‍ഷങ്ങളില്‍ താരതമ്യേന കുറവ് വന്നിട്ടുണ്ട്. അതേസമയം എച്ച്.ഐ.വി. പരിശോധനയ്ക്ക് തയ്യാറാവുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും. 2005ല്‍ 30,596 പേര്‍ പരിശോധനയ്ക്ക് തയ്യാറായ സ്ഥാനത്ത് 2011ല്‍ 3,19,723 പേരാണ് പരിശോധനയ്‌ക്കെത്തിയത്.

2005-ല്‍ 2,627, 2006-ല്‍ 3,348, 2007-ല്‍ 3,972, 2008-ല്‍ 2,748, 2009-ല്‍ 2,592, 2010-ല്‍ 2,342, 2011-ല്‍ 1,836 പേര്‍ എച്ച്.ഐ.വി. ബാധിതരായതായാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇതില്‍ 2,133 പേര്‍ മരിച്ചതായും കണക്ക് സൂചിപ്പിക്കുന്നു. 

അതേസമയം കേരളത്തില്‍ എച്ച്.ഐ.വി. ബാധിതരായി 40,060 പേര്‍ ഉണ്ടെന്നാണ് ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട സര്‍വേ ഫലം പറയുന്നത്. 2010ലെ കണക്കുപ്രകാരമാണിത്. ഇന്ത്യയിലൊട്ടാകെ 24 ലക്ഷം എച്ച്.ഐ.വി. ബാധിതരുണ്ടെന്ന് സര്‍വേ പറയുന്നു.

പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ കേരളത്തില്‍ 0.19 ശതമാനമാണ് അണുബാധയെന്നും രാജ്യത്തൊട്ടാകെ ഇത് 0.31 ശതമാനമാണെന്നുമാണ് കണക്ക്.

Thursday 24 November 2011

ഓറഞ്ച് തൊലിയില്‍ നിന്ന് ജൈവ ഇന്ധനം

image

ഓറഞ്ചിന്‍െറ തൊലികൊണ്ട് എന്താണ് ഉപയോഗം? ചോദ്യം സ്കൂളിലെ ഏതെങ്കിലും വികൃതി പിള്ളേരോടാണെങ്കില്‍ തൊലിയിലെ നീര് അടുത്തിരിക്കുന്ന കുട്ടിയുടെ കണ്ണില്‍ തെറിപ്പിക്കാമെന്നായിരിക്കും ഉത്തരം. അതേസമയം, ഏതെങ്കിലും സുന്ദരിമാരുടെ കൈയിലാണ് ഇത് കിട്ടുന്നതെങ്കില്‍ അരച്ച് മുഖത്ത്തേച്ച് സൗന്ദര്യം വര്‍ധിപ്പിക്കും. പാചക വിദഗ്ധരാണെങ്കില്‍ ഓറഞ്ച് തൊലി ഉണക്കി കേക്കും മറ്റും ഉണ്ടാക്കുമ്പോള്‍ അതില്‍ ഇടും. തീര്‍ന്നു ഓറഞ്ച് തൊലിയുടെ ഉപയോഗം.
എന്നാല്‍, അത്ര സിസ്സാരനല്ല ഈ ഓറഞ്ചു തൊലിയെന്നാണ്  യോര്‍ക് സര്‍വകലാശാലയിലെ ഗവേഷകനായ ജെയിംസ് ക്ളാര്‍ക്ക് പറയുന്നത്. ജൈവ ഇന്ധനത്തിന്‍െറ വലിയൊരു കലവറയാണ് അല്ലി തിന്നശേഷം നാം വലിച്ചെറിയുന്ന ഓറഞ്ചു തൊലിയെന്നാണ് ക്ളാര്‍ക്കിന്‍െറ കണ്ടെത്തല്‍. ഇദ്ദേഹം പറയുന്നതനുസരിച്ച് ഓറഞ്ച് തൊലി മാത്രമല്ല, വിളപ്പില്‍ശാലകളും ഞെളിയന്‍പറമ്പുകളും ഉണ്ടാക്കാന്‍ നാം വലിച്ചെറിയുന്ന ഭക്ഷ്യ അവശിഷ്ടത്തില്‍ നല്ളൊരു പങ്കില്‍നിന്നും ജൈവ ഇന്ധനം ഉണ്ടാക്കാം. ഇതിന് ഉതകുന്ന ഒരു പുതിയ മൈക്രോവേവ് സംവിധാനമാണ് ജെയിംസ് ക്ളാര്‍ക്കിന്‍െറ യഥാര്‍ഥ കണ്ടുപിടിത്തം.
സാധാരണ അടുക്കളകളില്‍ കാണുന്ന മൈക്രോവേവ് ഓവനുകള്‍ പോലെത്തന്നെ തോന്നുമെങ്കിലും ക്ളാര്‍ക്ക് രൂപകല്‍പന ചെയ്ത മൈക്രോവേവ് സംവിധാനം ഫലങ്ങളുടെ തൊലിയിലെ തന്മാത്രകളെ വിഘടിപ്പിക്കുകയും ഇതില്‍നിന്ന് ഒരു പ്രത്യേകതരം വാതകം പുറത്തുകൊണ്ടുവരുകയും ചെയ്യും. ഈ വാതകത്തെ ദ്രവീകൃത രൂപത്തില്‍ ശേഖരിക്കാന്‍ കഴിയും. ഇതില്‍നിന്ന് ഇന്ധനവും പ്ളാസ്റ്റിക്കും മറ്റ് ചില രാസവസ്തുക്കളും ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ജെയിംസ് ക്ളാര്‍ക്ക് കണ്ടെത്തിയിരിക്കുന്നത്.
ഇതേ മൈക്രോവേവ് സംവിധാനം ഉപയോഗിച്ച് മറ്റ് പല സസ്യമാലിന്യങ്ങളും ഇന്ധനമാക്കി മാറ്റാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. വൈക്കോല്‍, കശുവണ്ടിത്തോട്, ആപ്പിളിന്‍െറ തൊലി, നെല്ലിന്‍െറയും കാപ്പിയുടെയും തോട് തുടങ്ങി മനുഷ്യര്‍ പുറംതള്ളുന്ന പല ഉല്‍പന്നങ്ങളും ഈ രീതിയില്‍ ഉപയോഗപ്പെടുത്താമത്രെ.
ലോകത്ത് ഏറ്റവും കൂടുതല്‍ ഓറഞ്ച് ജൂസ് ഉല്‍പാദിപ്പിക്കുന്ന ബ്രസീലില്‍ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ ഓറഞ്ച് ചണ്ടിയാണ് മാലിന്യമായി മാറ്റപ്പെടുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ജെയിംസ് ക്ളാര്‍ക്ക് രൂപകല്‍പന ചെയ്ത മൈക്രോവേവ് സംവിധാനത്തിന് (അടുക്കളകളില്‍ ഉപയോഗിക്കുന്ന ഓവനോളമുള്ളത്) രണ്ട് ലക്ഷം പൗണ്ടാണ് (ഏകദേശം ഒന്നര കോടി രൂപ) ചെലവ് വന്നത്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതില്‍ മാലിന്യ ഭക്ഷ്യവസ്തു സംസ്കരണം സാധ്യമാവുകയുള്ളൂ. മണിക്കൂറില്‍ ആറു ടണ്‍ സംസ്കരണ ശേഷിയുള്ള സംവിധാനത്തിന് 10 ലക്ഷം പൗണ്ടാണ് (ഏകദേശം എട്ട് കോടി രൂപ) പ്രതീക്ഷിക്കുന്ന ചെലവ്.
ജെയിംസ് ക്ളാര്‍ക്കിന്‍െറ കണ്ടുപിടിത്തം ലോകത്തെ ഓരോ നഗരങ്ങളുടെയും ഉറക്കം കെടുത്തുന്ന മാലിന്യ സംസ്കരണ പ്രശ്നവും പരിഹരിക്കാന്‍ വഴിയൊരുക്കിയേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വളരെ കുറഞ്ഞ ചൂടിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നതാണ് ഒരു പ്രത്യേകത. 200 ഡിഗ്രി സെന്‍റിഗ്രേഡാണ് ഉപയോഗിക്കപ്പെടുന്ന പരമാവധി ചൂട്.
 

കാലാവസ്ഥാ ഉച്ചകോടി



  • എല്ലാ കണ്ണുകളും ഇനി ഡര്‍ബനിലേക്ക്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒമ്പതുവരെയുള്ള 10 ദിവസത്തിനുള്ളില്‍ , ദക്ഷിണാഫ്രിക്കയിലെ ഈ ചെറിയ പട്ടണത്തില്‍ ഒത്തുചേരുന്നവര്‍ എന്തു തീരുമാനിക്കുന്നു എന്നറിയാന്‍ കാതോര്‍ക്കുകയാണ് ലോകം. കാലാവസ്ഥാ മാറ്റം സംബന്ധിച്ച അന്തര്‍ദേശീയ ഉച്ചകോടിയാണ് അവിടെ നടക്കാനിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സമയബന്ധിതമായതരത്തില്‍ പരിഹാരംകാണുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ "ക്യോട്ടോ ഉടമ്പടി"യുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. അതേസമയം, ഉടമ്പടിയില്‍ പറഞ്ഞിരുന്ന ലക്ഷ്യങ്ങളിലേക്കെത്താന്‍ ലോകരാഷ്ട്രങ്ങളില്‍ ഒന്നിനും കഴിഞ്ഞിട്ടുമില്ല. പുതിയ ഉടമ്പടി രൂപീകൃതമായാല്‍തന്നെ അതും കടലാസിലൊതുങ്ങുമോ എന്ന കാര്യം സംശയവുമാണ്. കാര്‍ബണ്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ , സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഇരയായ ഇന്ത്യ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ തയ്യാറെടുക്കുകയുമാണ്. ഇക്കാര്യങ്ങളാലാണ് ഡര്‍ബന്‍ ഉച്ചകോടി ശ്രദ്ധേയമാവുന്നത്.

    1997ലായിരുന്നു ക്യോട്ടോ ഉടമ്പടി തയ്യാറാക്കിയത്. അമേരിക്ക ഉള്‍പ്പെടെയുള്ള 37 വ്യവസായവല്‍കൃത രാജ്യങ്ങളുടെ കൈയൊപ്പുമായാണ് അത് പ്രാബല്യത്തിലായത്. 2005 ഫെബ്രുവരി 16നായിരുന്നു ഉടമ്പടിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ തുടങ്ങാന്‍ നിശ്ചയിച്ച തീയതി. എന്നാല്‍ , 2000ത്തില്‍ ഹേഗില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ അമേരിക്ക "ക്യേട്ടോ"യെ അംഗീകരിക്കുന്നില്ലെന്നു പ്രഖ്യാപിക്കുകയും അതില്‍നിന്നു പിന്‍മാറുകയും ചെയ്തു. അതിനുശേഷം, ഓസ്ട്രേലിയ, ജപ്പാന്‍ , കൊറിയ തുടങ്ങിയ രാജ്യങ്ങളെ കൂട്ടി ഒരു സംഘം രൂപീകരിച്ചു. "ക്യോട്ടോ" ഉടമ്പടി അന്തര്‍ദേശീയമായി നിലവില്‍വന്ന വര്‍ഷം, അതായത് 2005ല്‍തന്നെയാണ് "ഏഷ്യ-പസഫിക് പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ക്ലീന്‍ ഡെവലപ്മെന്റ് ആന്‍ഡ് ക്ലൈമറ്റ്" എന്ന പേരിലുള്ള ഈ അമേരിക്കന്‍ മുന്നണിയും അരങ്ങിലെത്തിയത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇന്ത്യ ഇതില്‍ അംഗത്വമെടുത്തത്. ഇതിന്റെ പരിണതിയായാണ് "കാര്‍ബണ്‍ മാലിന്യമുണ്ടാക്കുന്ന മൂന്നാം രാജ്യം" എന്ന ചീത്തപ്പേര് ഇന്ത്യയെ തേടിയെത്തിയത്. അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമായി ആഗോളവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സ്ഥിതിവിവര കണക്കനുസരിച്ച് കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. രണ്ടാമതായി അമേരിക്ക. മൂന്നാം സ്ഥാനം ഇന്ത്യക്കും! ഇത് എങ്ങനെ സംഭവിച്ചു എന്നതിനടിസ്ഥാനം ഒരു അമേരിക്കന്‍ തന്ത്രമായിരുന്നു.

    എത്രത്തോളം കാര്‍ബണ്‍ മാലിന്യത്തെ "നിയമവിധേയമായി" പുറന്തള്ളാം എന്നതിനെ ആളോഹരിവരുമാനത്തിന്റെ ദേശീയ ശരാശരി  യുമായി ബന്ധിപ്പിക്കുക എന്ന തന്ത്രമായിരുന്നു അവര്‍ ആവിഷ്കരിച്ചത്. അതിനായി "ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍"  എന്നൊരു പരിധി അവര്‍ നിശ്ചയിച്ചു. അമേരിക്കയുടെ ആളോഹരിവരുമാനം കൂടുതലായതിനാല്‍ അതിനനുസരിച്ച് അമേരിക്ക പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവും കൂടുതലാണ്. അതിനാല്‍ , അമേരിക്കയ്ക്ക് കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതില്‍ കര്‍ശനനിയന്ത്രണം പാലിക്കേണ്ടതുണ്ട്. എന്നാല്‍ , ഇന്ത്യയുടെ ആളോഹരിവരുമാനം കുറവാണ്. അതുകൊണ്ട് നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവും കുറവാണ് . അമേരിക്കന്‍ വീക്ഷണം അനുസരിച്ച്, അങ്ങനെയെങ്കില്‍ ഇന്ത്യയുടേതായ ഒരു "കാര്‍ബണ്‍ ഇടം" ലോകത്തിലുണ്ട് (ഭൗമാന്തരീക്ഷത്തിലുണ്ട്). ആ "ഇടം" ഇന്ത്യക്ക് മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാം. ആ കാര്‍ബണ്‍ അക്കൗണ്ടിലേക്ക്, അതു വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അവരുടേതായ മാലിന്യത്തിന്റെ അളവ് നിറയ്ക്കാം. ഇതാണ് "കാര്‍ബണ്‍ ട്രേഡിങ്" എന്ന പേരില്‍ അമേരിക്ക പ്രചരിപ്പിച്ച ആശയം. അങ്ങനെ വികസിത രാജ്യങ്ങള്‍ കുറച്ചു പണം മുടക്കി മാലിന്യകണക്കിന്റെ നാണക്കേടില്‍നിന്ന് രക്ഷപ്പെടുന്നു. രാജ്യം ഊര്‍ജ ഉല്‍പ്പാദനം ആളോഹരി ആളോഹരി (കിലോവാട്ട്/മണിക്കൂര്‍) വരുമാനം ( പുറന്തള്ളല്‍ (ടണ്‍) അമേരിക്ക 14396 41574 20.0 ജര്‍മനി 7525 30496 9.5 ചൈന 1899 4091 4.3 ഇന്ത്യ 629 2126 1.3 ഇന്ത്യയിലെ ഒരു സാധാരണക്കാരന്‍ , ഒരുവര്‍ഷംകൊണ്ട് ഭൗമാന്തരീക്ഷത്തിലേക്കെത്തിക്കുന്ന കാര്‍ബണിന്റെ ഭാരം 1300 കിലോഗ്രാം മാത്രമാണ്. അമേരിക്കക്കാരന്‍ തള്ളിക്കയറ്റുന്നത് 20,000 കിലോഗ്രാമും. ഈ വസ്തുത മറച്ചുവച്ചാണ് അമേരിക്ക കണക്കുകൊണ്ട് ജാലവിദ്യ കാണിച്ച്, ഇന്ത്യയെ കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലെത്തിച്ചത്. ഇന്ത്യയുടെ "അക്കൗണ്ടി"ല്‍ കാര്‍ബണ്‍മാലിന്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു അവര്‍ . ക്യോട്ടോയ്ക്ക് ബദലായുണ്ടാക്കിയ സംഘടനയില്‍ അംഗത്വമെടുപ്പിക്കുന്നതിലൂടെ ഇന്ത്യയെ അതിനു വിധേയമാക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞു. അതോടൊപ്പം മറ്റൊരു പ്രചാരണത്തിലൂടെ "നല്ലമേനി" നടിക്കാനും അവര്‍ക്കു സാധിച്ചുവെന്നുപറയാം. കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കയുടെ ആളോഹരിവരുമാനം ഇടിഞ്ഞിരുന്നു. അതിനെ കാര്‍ബണ്‍ പുറന്തള്ളലിന് ആനുപാതികമായി കണക്കാക്കി, തങ്ങള്‍ 18 ശതമാനം കാര്‍ബണ്‍മാലിന്യം കുറച്ചെന്ന് അവര്‍ വാദിച്ചു. അമേരിക്കയുടെ ഇത്തരം വാദങ്ങളുടെ ആവര്‍ത്തനവേദി മാത്രമാകും ഡര്‍ബനിലെ കാലാവസ്ഥാ ഉച്ചകോടിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അമേരിക്ക നേതൃത്വംനല്‍കുന്ന ശക്തികള്‍ അത്തരം വാദങ്ങള്‍ അംഗീകരിക്കപ്പെടുന്നതിനായി അണിയറനീക്കങ്ങളും ശക്തമാക്കുകയാണ്. "കാര്‍ബണ്‍ അധിഷ്ഠിത മുതലാളിത്തം"  സൃഷ്ടിക്കുന്ന രഹസ്യ അജന്‍ഡകളാണ് ഇതിനു പിന്നില്‍ .

    മറ്റു രാജ്യങ്ങളെ വരുതിയിലാക്കി, അവരുടെ ചെലവില്‍ സ്വന്തം ഉല്‍പ്പാദനമേഖയെ എങ്ങനെ സംരക്ഷിക്കാം എന്നതാണ് ഇതിന്റെ അടിസ്ഥാനം. പ്രത്യക്ഷമായിട്ടല്ലെങ്കിലും ഇതേ ലക്ഷ്യവുമായി വന്നെത്തുകയാണ് യൂറോപ്യന്‍ യൂണിയനും. "പാരിസ്ഥിതിക ആധുനികത"എന്ന പേരിലാണ് മുതലാളിത്തനയങ്ങളെ അവര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. വിമാനങ്ങള്‍ പറക്കുന്നതിലൂടെയാണ് കാര്‍ബണ്‍മാലിന്യം കൂടുതലായി അന്തരീക്ഷത്തിലെത്തുന്നതെന്ന തെറ്റിദ്ധാരണ പരത്തിക്കൊണ്ട് വിമാന ഇന്ധനത്തിനായി നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമാണ് അവര്‍ കൊണ്ടുവരുന്നത്. ഇത് നിലവില്‍ വന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍നിന്ന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അവിടെ ഒരു വന്‍തുക നികുതിയിനത്തില്‍ നല്‍കേണ്ടിവരും. "ക്ലൈമറ്റ് എയിഡ്"  എന്ന ഓമനപ്പേരില്‍ അവതരിപ്പിക്കുന്ന ഈ പകല്‍ക്കൊള്ള വിമാനക്കൂലി വര്‍ധിക്കാനിടയാക്കും. 1940 മുതല്‍ നിലനില്‍ക്കുന്ന അന്തര്‍ദേശീയ "ഏവിയേഷന്‍" ചട്ടത്തിന്റെ ലംഘനവുമാണിത്. ഇതിന്മേലുള്ള ശക്തമായ എതിര്‍പ്പ് ഇന്ത്യ രേഖപ്പെടുത്തിക്കഴിഞ്ഞു

Thursday 17 November 2011

ഉറക്കം കെടുത്തുന്ന കാറ്റ്



image

ഋതുഭേദങ്ങളുടെ ആവര്‍ത്തനങ്ങളുമായി കാലചക്രം അതിന്‍െറ തേരോട്ടം നടത്തുകയാണ്.  പല ഏടുകളിലായി ചിതറിക്കിടക്കുന്ന ഓര്‍മകള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. അദൃശ്യമായതെന്തോ എന്നും എന്നെ പിന്തുടരുന്നതു പോലെ.  കുളിരായി വീശിയ ഇളംതെന്നല്‍, വന്യരൂപംപൂണ്ട് ഒരു നഗരത്തെത്തന്നെ വിഴുങ്ങാനുള്ള ആവേശത്തോടെ വാ പിളര്‍ന്നുവരുന്നുണ്ടോ?
അമേരിക്ക! കേട്ടറിഞ്ഞ,  ഭൂമിയിലെ സ്വര്‍ഗം!  ഈ സമ്പന്നതയുടെ മടിത്തട്ടില്‍  ഏവര്‍ക്കും  യഥേഷ്ടം വിഹരിക്കാം!  ഭൗതിക സുഖങ്ങളെല്ലാം  കൈയെത്താവുന്ന അകലത്തില്‍.  ഈ സ്വപ്ന സുന്ദരമായ പറുദീസയില്‍ ഒരു ദിവസമെങ്കിലും പാര്‍ക്കാന്‍  കഴിഞ്ഞെങ്കില്‍... ആരും ആഗ്രഹിച്ചുപോകും.  ഇവിടെ എത്തുന്നതുവരെ എന്‍െറ മനസ്സിലും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു.  ഒരുകാര്യത്തില്‍ സംശയമേ ഇല്ല.  എല്ലാ അര്‍ഥത്തിലും ഇത് അദ്ഭുതങ്ങളുടെ നാട് തന്നെയാണ്.  വര്‍ണനകള്‍ക്ക് അതീതമാണ് ഇവിടത്തെ പ്രകൃതി!   ജനങ്ങള്‍! ജീവിതരീതികള്‍! വീടുകള്‍! മന്ദിരങ്ങള്‍! എല്ലാം...എല്ലാം ... അദ്ഭുതം!
ഈ സന്തോഷങ്ങള്‍ക്കിടയില്‍,  ഭൗതികസുഖങ്ങള്‍ക്കിടയില്‍ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ ഒരു ശാപംപോലെ ഈ നാടിനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു.  എല്ലാ ആഹ്ളാദങ്ങള്‍ക്കിടയിലും ഒരു ഭയപ്പാടുപതിയിരിക്കുന്നു.   എപ്പോള്‍ വേണമെങ്കിലും രൗദ്രഭാവം പൂണ്ടു പത്തിവിടര്‍ത്തി ആഞ്ഞുകൊത്താവുന്ന ഒരു നാഗരാജനെപ്പോലെ അതു പതുങ്ങിക്കിടക്കുന്നു.
2011 ആഗസ്റ്റ് 26 പുലരുന്നത് ഐറിന്‍ ഭീഷണിയുമായി.  സ്കൂളില്‍ എത്തിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നത് ഐറിനെക്കുറിച്ച് മാത്രം! ഹ... എന്താണ് ഇത്രക്കു പറയാന്‍?  ഇത് വെറുമൊരു തീര ദേശ കാറ്റ്... അതിനെ ഇത്രയും പേടിക്കാനുണ്ടോ?  ഇന്‍റര്‍കോം ശബ്ദിച്ചുകൊണ്ടേയിരുന്നു.  കൊടുങ്കാറ്റായി ആഞ്ഞടിക്കാവുന്ന ഐറിനെ എങ്ങനെ  നേരിടാം? എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം തുടങ്ങിയ അറിയിപ്പുകള്‍.
നമ്മുടെ നാട്ടില്‍ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന  അറിയിപ്പുകള്‍ സുപരിചിതമായ എനിക്ക് ഇവിടെ  വളരെ കൃത്യതയോടെയുള്ള  കാലാവസ്ഥ പ്രവചനം എന്നും അദ്ഭുതമായിരുന്നു.   ഐറിനെക്കുറിച്ചുള്ള സൂചനകളില്‍നിന്നും മനസ്സിലായി ഈ വരുന്നവള്‍ നിസ്സാരക്കാരിയല്ളെന്ന്.   എന്തൊക്കെ മുന്‍കരുതലുകളാണ് കൈക്കൊണ്ടിരിക്കുന്നത്.   തീരദേശ പ്രദേശങ്ങളില്‍നിന്ന്  ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, ഐറിന്‍ എത്തിപ്പെടാന്‍ ഇടയുള്ള സ്ഥലങ്ങളിലൊക്കെ വേണ്ടുന്ന കരുതലുകള്‍, അറിയിപ്പുകള്‍!  നോര്‍ത് കരോലൈനക്കുള്ള ഐറിന്‍െറ യാത്ര  സൗത് കരോലൈനയില്‍ കൂടി ആയിരിക്കാം, അതിന്‍െറ നേരിയ ചലനങ്ങള്‍ ഇവിടെയും അനുഭവപ്പെട്ടേക്കാം  എന്ന അറിയിപ്പു വന്നതോടെ, എന്‍െറ മനസ്സിന്‍െറ അടിത്തട്ടില്‍ നിന്ന്  ഭയത്തിന്‍െറ അലകള്‍ ഉയര്‍ന്നു പൊങ്ങുന്നത് ഞാനറിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ അപ്പോഴും പുറത്തു ചിരിച്ചു നില്‍ക്കുകയാണ് സൂര്യന്‍.
വൈകുന്നേരമായതോടെ പ്രകൃതി ആകെമാറി, മൂന്നുമണി ആയപ്പോഴേക്കും വല്ലാതെ ഇരുള്‍വീണിരിക്കുന്നു... ഈ മാസങ്ങളില്‍  രാത്രി എട്ടരയെങ്കിലും ആകണം ഇരുട്ടുവീണു തുടങ്ങാന്‍.  കറുത്തിരുണ്ട മേഘ ത്തുണ്ടുകള്‍ എന്തിനോവേണ്ടി ആകാശ മുറ്റത്തിലൂടെ ഓടിനടക്കുന്നു. പുറത്തേക്കിറങ്ങിയ ഞാന്‍ ശരിക്കും ഭയന്നു പോയി.  എന്തൊരു കാറ്റാണ്... എന്‍െറ ഭാരം കുറയുന്നതു പോലെ... ഒരു തൂവല്‍പോലെ ഈ കാറ്റിലൂടെ ഞാനും ഒഴുകിപ്പോകുമോ? കാറ്റ് എന്നിലേക്ക് ആഞ്ഞടിക്കുകയാണ്. കാറിനുള്ളില്‍ കയറിക്കഴിഞ്ഞപ്പോള്‍ തെല്ളൊന്നു ആശ്വസിച്ചു...  പക്ഷേ, അത് അധികം നീണ്ടുനിന്നില്ല.  കറുത്തിരുണ്ട മേഘങ്ങള്‍ ശക്തിയായി പെയ്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു മിന്നല്‍പ്പിണര്‍ എന്‍െറ നെഞ്ചിലൂടെ കടന്നുപോയി.   പലപ്പോഴും  കാര്‍ എന്‍െറ നിയന്ത്രണത്തില്‍ അല്ളെന്ന് തോന്നി.  മുന്നിലെ വഴി കാണാനേയില്ല.  കാറ്റ് ആഞ്ഞുവീശുകയാണ്. കണ്ണടച്ച്  കാറോടിച്ചു പോകുന്ന ഒരവസ്ഥ.
 എല്ലാ വികാരങ്ങളും അതിന്‍െറ ഏറ്റവും തീവ്രമായ ഭാവത്തോടു കൂടി സംജാതമാകുന്നു എന്നത് ഈ നാടിന്‍റ മാത്രം പ്രത്യേകതയാണെന്ന്  ഒരു കൗതുകത്തോടെ ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്.   പ്രകൃതിയും അതില്‍നിന്നു വ്യത്യസ്തമല്ല.   എത്ര പെട്ടെന്നാണ് അവളുടെ ഭാവംമാറിയത്.  അവള്‍ വല്ലാതെ കോപിച്ചിരിക്കുന്നു.  പത്തുമിനിറ്റ് മാത്രം ദൂരമുള്ള വീട്ടിലേക്ക് എത്തിച്ചേരാന്‍ മുപ്പതു മിനിറ്റോളം വേണ്ടിവന്നു. വീട്ടിലെത്തിയപ്പോള്‍   കാറ്റിലും മഴയിലുംപെട്ട ഒരു തോണി ഏതോ തുരുത്തില്‍ എത്തിപ്പെട്ടതുപോലെ തോന്നി എനിക്ക്.  വീടും ആകെ ഇരുളടഞ്ഞു കിടക്കുന്നു.     വൈദ്യുതിപോയിരിക്കുന്നു. ഹ, വൈദ്യുതിയില്ലാതെ  ഇവിടെ ഒരുനിമിഷം കഴിയുക ആലോചിക്കാന്‍ പോലും വയ്യ!   എ.സി മാത്രമായിരുന്നു വീടിനുള്ളിലെ വായുസഞ്ചാരത്തിന്‍െറ ഏക ആശ്രയം.  ആകെക്കൂടി ശ്വാസംമുട്ടുന്ന ഒരവസ്ഥ.   ഒരു ഗ്ളാസ് ചായ പോലും ഉണ്ടാക്കാന്‍ പറ്റില്ലല്ളോ, എന്തെങ്കിലും വെച്ചുണ്ടാക്കണമെങ്കില്‍  കറന്‍റ് കൂടിയേ തീരൂ.  ഈ നാട്ടിലെ ജീവിതം എത്രമാത്രം ഇലക്ട്രിക്സിറ്റിയെ ആശ്രയിച്ചിരിക്കുന്നു. ഹ... ഇടക്കിടെയുള്ള നാട്ടിലെ  പവര്‍കട്ടിന്‍െറ കാലം അറിയാതെ ഓര്‍ത്തുപോയി. ലോകത്തിന്‍െറ മുഴുവന്‍ നിസ്സഹായതകളും എന്നിലേക്ക് വന്നതുപോലെ ... ഒന്നും ചെയ്യാനാവാതെ... അപ്പോഴും തകര്‍ത്ത് പെയ്യുന്ന മഴയും കാറ്റും തങ്ങളുടെ ശൗര്യം കാട്ടുന്നതില്‍ മത്സരിച്ചുകൊണ്ടിരുന്നു.
കൂട്ടുകാരിയുടെ ഫോണ്‍ വന്നപ്പോള്‍ എന്താണെന്നറിയില്ല വല്ലാത്ത ഒരാശ്വാസം തോന്നി... പുറംലോകവുമായി ബന്ധിക്കപ്പെട്ടതിന്‍െറ ഒരു കൊച്ചു സന്തോഷം!
‘ഹ... ഈ ഐറിന്‍ ചില്ലറക്കാരിയല്ലല്ളോ’
‘കത്രീനയെയും റീത്തയെയും പോലെ അത്രക്ക് ഭയങ്കരിയൊന്നും അല്ല ഈ ഐറിന്‍’  അവളുടെ മറുപടി എന്നെ അദ്ഭുതപ്പെടുത്തിയില്ല. അതു സത്യമായിരുന്നു.
2005 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അമേരിക്കയെ  തന്നെ ഇളക്കിമറിച്ച കത്രീനയും റീത്തയും.
അന്ന് ഞാന്‍  ഇന്ത്യയിലായിരുന്നു. ഒരു തമാശയോടെ കേട്ടിരുന്ന, പറഞ്ഞിരുന്ന പേരുകളായിരുന്നു കത്രീനയും റീത്തയുമൊക്കെ. അമേരിക്കയിലുണ്ടായ  കൊടുങ്കാറ്റിന് ഒരു പത്ര വാര്‍ത്തയില്‍ കൂടുതല്‍ പ്രാധാന്യമൊന്നും അന്ന്  എനിക്ക് ഉണ്ടായിരുന്നില്ല.  പക്ഷേ, ഇവിടെയെത്തി അവര്‍ താണ്ടവമാടി മടങ്ങിപ്പോയി ഭൂമി നേരിട്ട് കണ്ടപ്പോഴാണ് അതിന്‍െറ ആഘാതം എത്രത്തോളം വലുതാണെന്ന് തിരിച്ചറിയുന്നത്.
2005  ആഗസ്റ്റിലെ കത്രീനയുടെ വരവ്, അവള്‍ കൂട്ടിക്കൊണ്ട് പോയത് ലൂസിയാന എന്ന ഒരു  നഗരത്തെ തന്നെയായിരുന്നു.  വളരെയധികം മുന്‍കരുതലുകള്‍  എടുത്തിരുന്നെങ്കിലും  അമേരിക്കന്‍ സര്‍ക്കാറിനെയൊക്കെ വിഡ്ഢികളാക്കി,  മണിക്കൂറില്‍ 140  കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി  മാറിയ കത്രീന  ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്ന ഷെള്‍ട്ടര്‍ ഹൗസിന്‍െറ മേല്‍ക്കൂരയും തട്ടിത്തെറിപ്പിച്ച് ആയിരക്കണക്കിന് ജങ്ങളെയും അപഹരിച്ചു അവള്‍ കടന്നുപോയി....  രക്ഷാപ്രവര്‍ത്തനങ്ങളൊക്കെ ദ്രുതഗതിയില്‍ നടത്തിയെങ്കിലും ആ നാടിനെ രക്ഷിക്കാനായില്ല.  അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വരുത്തിയ ദുരന്തമായിരുന്നു കത്രീനയുടെ കടന്നാക്രമണം.  അവളുടെ രുദ്രതാണ്ഡവം ആ നാടിനെത്തന്നെ കീഴ്മേല്‍ മറിച്ചു.  പൊലിഞ്ഞുപോയവരുടെ ശേഷിപ്പുകള്‍ ബാക്കിവെച്ചുപോയ ബന്ധങ്ങള്‍,  അനാഥത്വത്തിന്‍െറ മുറവിളികള്‍, ദാരിദ്ര്യത്തിന്‍െറ, പട്ടിണിയുടെ  രുചിയറിഞ്ഞ നാളുകള്‍.  ജനിച്ചു വളര്‍ന്ന മണ്ണ് ഉപേക്ഷിച്ചു പോകേണ്ടിവന്നവരുടെ കണ്ണുനീര്‍. അവശേഷിച്ചിരുന്നവരില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികള്‍,   ദുരിതങ്ങളുടെ ഘോഷയാത്രക്കൊടുവില്‍ അവശേഷിക്കപ്പെട്ട മണ്ണില്‍ ആ നഗരത്തിന്‍െറ പുനര്‍നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കുന്നുണ്ടെങ്കിലും    ഇന്നും ആ നഗരം. ആ ദുരിത ഫലങ്ങളുടെ  പിടിയില്‍നിന്ന് പൂര്‍ണമായി മോചിതയായിട്ടില്ല എന്നതാണ് സത്യം.
തൊട്ടടുത്ത മാസത്തില്‍ ആഞ്ഞു  വീശിയ റീത്തയും  കൂടി ആയപ്പോള്‍  അമേരിക്ക വല്ലാതെ പതറിപ്പോയോ?  മിസിസിപ്പിയുടെ തീരദേശങ്ങളില്‍  നാശം വിതച്ചാണ് റീത്ത തന്‍െറ സാന്നിധ്യം തെളിയിച്ചത്. കൂടാതെ ഫ്ളോറിഡ, ടെക്സസ് തുടങ്ങിയിടങ്ങളില്‍ ദുരന്തങ്ങള്‍  നല്‍കിക്കൊണ്ടവള്‍ കടന്നുപോയി.  അമേരിക്കയുടെ ചരിത്രത്തിന്‍െറ ഏടുകളില്‍ റീത്തയും കത്രിനയുമൊക്കെ പേടിപ്പെടുത്തുന്ന ഓര്‍മയായി അവശേഷിച്ചിരിക്കുന്നു.
ഐറിന്‍ തന്‍െറ യാത്രക്കിടയില്‍ ചെറുതായൊന്ന് എത്തിനോക്കിയതിന്‍െറ ഭയം എന്നില്‍നിന്ന് ഇനിയും പോയിട്ടില്ല. ഉറങ്ങാനാവാതെ  കാറ്റിന്‍െറ ഇരമ്പല്‍ മാത്രം ചെവികളില്‍ മുഴങ്ങിയിരുന്ന ആ രാത്രിയും മറക്കാനാവുന്നില്ല.  ഇത്രയും ചെറിയ ഒരു തീരദേശക്കാറ്റ് എന്നില്‍ ഭയത്തിന്‍െറ  കാടുതന്നെ സൃഷ്ടിച്ചെങ്കില്‍ അവളുടെ കരസ്പര്‍ശമേറ്റ നഗരങ്ങളില്‍ എന്തായിരിക്കും സ്ഥിതി!  ഇവിടത്തെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരു പരിധിവരെ നാശനഷ്ടങ്ങള്‍ കുറക്കാന്‍ സഹായിച്ചുവെന്നതില്‍ സംശയമേ ഇല്ല.  കുറെയധികം നാശനഷ്ടങ്ങള്‍ വരുത്തി അവളും ചരിത്രത്തിലേക്ക് നടന്നുപോയി. രണ്ടു ദിവസങ്ങള്‍ ഭയത്തിന്‍െറ അകമ്പടിയോടെ കടന്നുപോകുമ്പോള്‍ എന്‍െറ നാട്ടുകാരോടും ആ നാടിനോടും  അസൂയ തോന്നുകയായിരുന്നു എനിക്ക്...!
 

റീത്ത
കത്രീനക്ക് ശേഷം 2005 സെപ്റ്റംബറില്‍ വന്ന റീത്തയും ചില്ലറക്കാരിയായിരുന്നില്ല.മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ റീത്ത വരുത്തിവെച്ച നാശനഷ്ടങ്ങള്‍ ഏകദേശം  $11.3ബില്യന് അടുത്ത് വരും.ലൂസിയാനയിലൂടെയും ടെക്സസിലൂടെയും കടന്നുപോയ ചുഴലിക്കാറ്റ് നിരവധി വീടുകളെയും കൃഷിയിടങ്ങളേയും തകര്‍ത്തു.ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ടെക്സസില്‍ മാത്രം ഏഴു പേര്‍ മരിച്ചു.

കത്രീന
2005ല്‍ അമേരിക്കന്‍ തീരത്ത് ആഞ്ഞടിച്ച ശക്തിയേറിയ ചുഴലിക്കാറ്റാണ് കത്രീന. കൂടാതെ ചരിത്രത്തിലെ ഏറ്റവും വിനാശകാരികളായ അഞ്ച് ചുഴലിക്കാറ്റുകളില്‍ ഒന്നും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കത്രീന വരുത്തി വച്ച നാശ നഷ്ടങ്ങള്‍ ചില്ലറയല്ല.ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും 1,836 മനുഷ്യജീവനുകള്‍ പൊലിഞ്ഞു.
1928 ലെ ഒക്കീഖോബീ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ കുഴപ്പം വരുത്തിവെച്ച പ്രകൃതി ദുരന്തം അമേരിക്കയില്‍ ഉണ്ടായിട്ടില്ല. $81 ബില്ല്യന്‍െറ നാശ നഷ്ടങ്ങള്‍ കണക്കാക്കുന്നു.

ഐറിന്‍
2011 ആഗസ്റ്റില്‍  കനത്ത മഴയുടെ അകമ്പടിയോടെയാണ് ഐറിന്‍ എത്തിയത്. കരീബിയന്‍ പ്രദേശത്തിലൂടെയും അമേരിക്കയിലൂടെയും കാനഡയിലൂടെയും കടന്നുപോയ ഐറിന്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 56 മനുഷ്യജീവനപഹരിച്ച ഈ പ്രകൃതിദുരന്തം വരുത്തിയ നാശം ഏകദേശം 11 ബില്യനടുത്തായിരുന്നു.
 

Tuesday 15 November 2011

പരമ്പരാഗത വ്യവസായം -ഓടു നിര്‍മ്മാണം

പത്തനംതിട്ട  ,ആലപ്പുഴ ജില്ലകളുടെ  അതിര്‍ത്തിയില്‍ ഇന്നും തുടരുന്ന  ഓടു നിര്‍മ്മാണത്തിന്റെ  വിശേഷങ്ങള്‍   .സന്ദര്‍ശന വേളയില്‍ കട്ടപ്പന യിലുള്ള  ക്ഷേത്ര കൊടിമര  നിര്‍മ്മാണമാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് . 







ഇനി ഒരുവീഡിയോ ദൃശ്യം കാണാം
  

മാന്നാറിനെ പ്രശസ്തിയുടെ പാരമ്യതയില്‍ എത്തിച്ച  ഘടകങ്ങളില്‍ ഒന്ന് അവിടുത്തെ ഓടു    (ഒരു ലോഹം) നിര്‍മ്മാണ ശാലകള്‍ ആണ്. നൂറുകണക്കിന് പരമ്പരാഗത ലോഹ നിര്‍മ്മാണശാലകളാല്‍ (ആലകള്‍) നിറഞ്ഞു നില്‍ക്കുന്ന ഇവിടെ നിന്നാണ് ലോക പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ പ്രധാന ലോഹക്കൂട്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. മാന്നാറില്‍ എത്തുന്ന ഏതൊരുവനേയും അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് അവിടുത്തെ ലോഹ വില്‍പ്പനശാലകളാണ്. മാന്നാര്‍ പട്ടണത്തിന്റെ ഏതാണ്ട് ഏറിയപങ്കും ഇത്തരം ലോഹനിര്‍മ്മാണ/വില്‍പ്പന ശാലകള്‍ കൈയ്യടക്കിയിരിക്കുന്നു. ഓടില്‍ തീര്‍ത്ത വിവിധതരം നിലവിളക്കുകള്‍, പറ ഉള്‍പ്പെടെയുള്ള പരമ്പരാഗത അളവ് സാമഗ്രികള്‍, ഗ്രഹാലങ്കാര വസ്തുക്കള്‍ എന്നിവ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. ഇവിടെ നിര്‍മ്മിച്ച കൊടിമരങ്ങള്‍ മാന്നാറിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചറിയിച്ചു കൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ വിവിധ ക്ഷേത്രങ്ങളിലും കൃസ്ത്യന്‍ ആരാധനാലയങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നു. ഡല്‍ഹി മ്യൂസിയത്തില്‍ കാണപ്പെടുന്ന “വാര്‍പ്പ്”, കുറവിലങ്ങാട് ക്രിസ്ത്യന്‍ പള്ളിയിലെ പ്രധാന വിളക്ക്. ചെട്ടികുലങ്ങര ഭഗവതി ക്ഷേത്രത്തിലെ ആയിരം വിളക്ക്, സിം‌ലാ ക്ഷേത്രത്തിലെ ക്ഷേത്ര മണി, ന്യൂഡല്‍ഹി കത്രീഡ്രല്‍ പള്ളിയിലെ മണി, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത അത്ര നിര്‍മ്മിതികള്‍ ഇവിടുത്തെ തച്ചന്മാരുടെ പെരുമകൂട്ടുന്നു.

Saturday 12 November 2011

ക്ഷേത്രപ്രവേശന വിളംബരത്തിന് മുക്കാല്‍ നൂറ്റാണ്ട്‌






സഞ്ചാര സ്വാതന്ത്ര്യം പോലെ ആരാധനാ സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. സമരങ്ങളിലൂടെ നേടിയെടുത്ത ആരാധനാ സ്വാതന്ത്ര്യത്തെ ഇന്നുള്ളവര്‍ ഭക്തിയോടെ പരിപാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കാലമായിരിക്കുന്നു. കേരളത്തിന്റെ മത നവീകരണം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ എത്തിച്ചേര്‍ക്കാന്‍ സാധിച്ചുവോ എന്ന് സംശയമുണ്ട്


റഷ്യന്‍ വിപ്ലവം നടന്ന 1917-ല്‍ കേരളത്തിലൊരു വലിയ വിപ്ലവം നടന്നത് അധികമാരും ശ്രദ്ധിച്ചുകണ്ടില്ല. തീയ സമുദായക്കാരനായിരുന്ന മിതവാദി പത്രാധിപര്‍ കൃഷ്ണന്‍വക്കീല്‍ കോഴിക്കോട് സാമൂതിരിയുടെ തളിക്ഷേത്രത്തിന് (ശിവക്ഷേത്രം) മുന്നിലുള്ള ചൂണ്ടുപലകയെ അവഗണിച്ചു കൊണ്ട് ക്ഷേത്രവാതില്‍വരെ എത്തി. ആരും അദ്ദേഹത്തെ തടയാന്‍ ധൈര്യപ്പെട്ടില്ല. ചൂണ്ടുപലകയില്‍ അവശ സമുദായക്കാര്‍ക്ക് ഈ പലക കഴിഞ്ഞുള്ള ക്ഷേത്ര ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു. വിവരം കോഴിക്കോട് സബ് കളക്ടര്‍ അറിഞ്ഞുവെങ്കിലും നടപടിയുണ്ടായില്ല. ''നിങ്ങള്‍ ചെയ്തത് ന്യായമായ നല്ല കാര്യം'' തോണ്ടന്‍ സായിപ്പിന്റെ പ്രതിവചനം. മിതവാദി കൃഷ്ണന്‍ ക്ഷേത്രപ്രവേശന വിളംബര ചരിത്രത്തിലെ ഏറ്റവും സമുന്നതനായ നേതാവാണ്. പക്ഷേ, സ്വസമുദായക്കാരടക്കമുള്ളവര്‍ അദ്ദേഹത്തെ മറന്നു.

ഇന്ന് തിരുവിതാംകൂറിലെ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് തികയുന്ന ദിവസമാണ് (നവംബര്‍ പന്ത്രണ്ട്). കാക്കിനട സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരള യൂണിറ്റ് സെക്രട്ടറി കെ.പി.കേശവമേനോന്‍, ദേശാഭിമാനി ടി.കെ. മാധവന്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍ (ചരിത്രകാരന്‍) എന്നിവരും മറ്റുള്ളവരോടൊപ്പം പങ്കെടുത്തിരുന്നു (1923). വൈക്കത്ത് ക്ഷേത്ര റോഡില്‍ കൂടി നടക്കുന്നതിനും ക്ഷേത്രപ്രവേശനത്തിനും ഇടയാക്കിയത് ഇവര്‍ ഗാന്ധിജിയുമായി നടത്തിയ തിരക്കിട്ട ചര്‍ച്ചകള്‍ മൂലമായിരുന്നു. അവസാനം വൈക്കം സത്യാഗ്രഹം തുടങ്ങാന്‍ ഗാന്ധിജി പച്ചക്കൊടി കാട്ടി. എന്നാല്‍, ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ (1885-1924) ഇഹലോകവാസംവെടി യല്‍മൂലം, സമരം അതിന്റെ തീച്ചൂളയില്‍ നില്‍ക്കേ, ഗാന്ധിജി നിര്‍ത്തിവെപ്പിച്ചു. തുടര്‍ച്ചയായി അദ്ദേഹം കേരളത്തിലെത്തുകയും റീജന്റ് സേതുലക്ഷ്മിഭായി (1924-1931) തമ്പുരാട്ടിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു; കോട്ടയ്ക്കകത്തെ കൊട്ടാരത്തില്‍ വെച്ച്. താന്‍ റീജന്റ് മാത്രമാണെന്നും തന്റെ സഹോദരി സേതുപാര്‍വതി ഭായിയുടെയും കിളിമാനൂര്‍ കോവിലകത്തെ രവിവര്‍മ കൊച്ചുകോവില്‍ തമ്പുരാന്റെയും പുത്രനായ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് രാജ്യാവകാശിയെന്നും പറഞ്ഞ് റീജന്റ് രക്ഷപ്പെട്ടു. തൊട്ടടുത്തു നിന്ന ബാലനായ ചിത്തിര തിരുനാള്‍ മഹാത്മജിയോട് പറഞ്ഞു- ''ഞാന്‍ രാജാവാകുമ്പോള്‍ ക്ഷേത്രപ്രവേശനമനുവദിക്കും'' സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂറില്‍ എത്തിയ 1931 -ന് അഞ്ചുവര്‍ഷം മുമ്പാണീ വാഗ്ദാനം ചിത്തിര തിരുനാള്‍ നല്‍കിയത്.

തന്റെ ഇരുപത്തഞ്ചാം ജന്മദിനത്തിന് മഹാരാജാവ് എല്ലാ ഹിന്ദുമത വിശ്വാസികള്‍ക്കുമായി ശ്രീപത്മനാഭസ്വാമിക്ഷേത്രമടക്കമുള്ള 1526 ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തു. ഇതില്‍ അഖിലേന്ത്യാതലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ഡസനിലധികം ക്ഷേത്രങ്ങളും ഉള്‍പ്പെട്ടിരുന്നതായി ഗാന്ധിജിയുടെ 'ഹരിജന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1836- ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ സെന്‍സസ് സ്വാതിതിരുനാളിന്റെ കല്പനപ്രകാരം നടത്തിയപ്പോള്‍ 13 ലക്ഷമായിരുന്നു ഇവിടത്തെ ജനസംഖ്യ. ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടിയായി തിരുവിതാംകൂര്‍ ജനസംഖ്യ. എല്ലാവര്‍ക്കും- വിശ്വാസികള്‍ക്ക്- ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ നല്‍കിയ കല്പനയെ ഇരുപതാം നൂറ്റാണ്ടിലെ 'മഹാതിശയ'മായി ഗാന്ധിജി 'യങ് ഇന്ത്യയിലും' 'ഹരിജനിലും' വിശേഷിപ്പിച്ചു.

1931- ല്‍ കേരളഗാന്ധി കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹവും പിന്നീട് ശുചീന്ദ്രം സത്യാഗ്രഹവും ഉണ്ടായി എങ്കിലും മലബാര്‍ ജില്ലയില്‍ ക്ഷേത്രപ്രവേശനത്തിന് ഔദ്യോഗിക അനുവാദം തിരുവിതാംകൂറിലേത് കഴിഞ്ഞ് ഒരു വ്യാഴവട്ടം കഴിഞ്ഞുമാത്രമാണ് പ്രാബല്യത്തില്‍ വന്നത് (1948). കൊച്ചിയില്‍ രാജകുടുംബാംഗങ്ങള്‍ പോലും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള പാലിയം സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് അവശസമുദായക്കാര്‍ക്ക് ആരാധനാസ്വാതന്ത്ര്യം നേടിക്കൊടുത്തത് എന്നത് ഏവരെയും ആശ്ചര്യപ്പെടുത്തിയേക്കും.
സഞ്ചാരസ്വാതന്ത്ര്യം പോലെത്തന്നെ ആരാധനാ സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായിരുന്നുവെന്ന് ചരിത്രത്താളുകളില്‍ നിന്ന് മനസ്സിലാക്കാം. വൈകുണ്ഠസ്വാമികളും ആറാട്ടുപുഴ വേലായുധപ്പണിക്കരും ക്ഷേത്രാരാധനയെ പ്രോത്സാഹിപ്പിച്ചുതന്നെയാണ് ഹിന്ദുനവോത്ഥാനത്തിന് ശ്രമിച്ചത്. വേലായുധപ്പണിക്കര്‍ കഥകളിയോഗം മാത്രമല്ല കണ്ണാടി പ്രതിഷ്ഠയും നിര്‍വഹിച്ചാണ് സമുദായോദ്ധാരണത്തിന് വിത്തുപാകിയത്. ഈ പാതയില്‍ത്തന്നെയായിരുന്നു ശ്രീനാരായണഗുരുദേവനും. അതുകൊണ്ടാണല്ലോ അദ്ദേഹം അരുവിപ്പുറത്ത് 'ഈഴവശിവനെ' പ്രതിഷ്ഠിച്ച് മതനവീകരണത്തിനും സമുദായപരിഷ്‌കാരത്തിനും തുനിഞ്ഞത്. ചട്ടമ്പിസ്വാമികളും മന്നത്ത് പത്മനാഭന്റെ സവര്‍ണ ജാഥയും ക്ഷേത്രപ്രവേശനചരിത്രത്തിലെ നാഴികക്കല്ലുകളാണ്. സവര്‍ണ ജാതിക്കാര്‍ അവശസമുദായക്കാരുടെ ക്ഷേത്രപ്രവേശനത്തിന് അനുകൂലമാണ്, എതിരല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ മന്നത്തിന്റെ സവര്‍ണജാഥയ്ക്ക് കഴിഞ്ഞു. ഗാന്ധിജിയുമായുള്ള ഇണ്ടന്‍ തുരുത്തിയുടെ ചര്‍ച്ചകളും വാദമുഖങ്ങളും പൊളിഞ്ഞതും സവര്‍ണരുടെ സമ്പൂര്‍ണ പിന്തുണ സര്‍ക്കാറിന് നല്‍കാനും മന്നത്തിന്റെ മെമ്മോറാണ്ടംകൊണ്ട് സാധിച്ചു.

അയ്യങ്കാളിയും കെ.പി. കറുപ്പനും സഹോദരന്‍ അയ്യപ്പനും ബ്രഹ്മാനന്ദശിവയോഗിയുമെല്ലാം ഇത്തരമൊരു മതനവീകരണപ്രസ്ഥാനത്തില്‍ ഭാഗഭാക്കായി. ബഹുഭൂരിപക്ഷം വരുന്നവര്‍ക്ക് ക്ഷേത്രാരാധനാസ്വാതന്ത്ര്യം കൈവരിക്കാന്‍ സാധിച്ചത്, അബ്രാഹ്മണപ്രസ്ഥാനത്തിന്റെ പില്‍ക്കാല നേതാക്കളായ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരെപ്പോലുള്ളവരുടെയും പിന്തുണയോടെയായിരുന്നു. മതവിശ്വാസത്തെ തച്ചുടയ്ക്കണമെന്നാണ് പെരിയാര്‍ പില്‍ക്കാലത്ത് ആവശ്യപ്പെട്ടതെങ്കിലും വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം സക്രിയമായി പങ്കെടുത്തു. സത്യക്രിസ്ത്യാനിയായ ജോര്‍ജ് ജോസഫിനെ ഗാന്ധിജി ആദ്യം വൈക്കത്തേക്ക് നിയോഗിച്ചെങ്കിലും, ''ഹിന്ദുക്കളുടെ കാര്യം അവര്‍ ചെയ്യട്ടെ'' എന്നു പറഞ്ഞ് ജോസഫിനെ തിരിച്ചുവിളിച്ചു 'യങ്ഇന്ത്യ'യുടെ എഡിറ്റര്‍ ചുമതല നല്‍കി. പാലക്കാട്ടെ ശബരി ആശ്രമസ്ഥാപകന്‍ ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍, പഞ്ചാബിലെ അകാലികള്‍ തുടങ്ങിയവരും വൈക്കം സത്യാഗ്രഹത്തെ പരിപോഷിപ്പിച്ചു. ഇങ്ങനെയെല്ലാം നേടിയ ആരാധനാസ്വാതന്ത്ര്യത്തെ ഇന്നുള്ളവര്‍ തികഞ്ഞ ഭക്തിയോടെ പരിപാലിക്കുന്നുണ്ടോ എന്ന് തിരിച്ചറിയേണ്ട കാലമായിരിക്കുന്നു.

കാടാമ്പുഴയില്‍ ഭര്‍ത്താവിനുവേണ്ടി പൂമൂടലും പഴവങ്ങാടി ഗണപതിക്ക് പിതാവിനുവേണ്ടി തേങ്ങ ഉടയ്ക്കലും ആലത്തിയൂര്‍ ഹനുമാന് മകള്‍ക്കുവേണ്ടി അവില്‍ നിവേദ്യവും നടത്തുന്ന യുക്തിവാദികളും അവിശ്വാസികളായി ഭാവിക്കുന്ന (അഭിനയിക്കുന്ന) വിശ്വാസികളും ഉണ്ടെങ്കിലും കേരളത്തിന്റെ മതനവീകരണം അതിന്റെ ഉദ്ദേശ്യങ്ങളിലെത്തിച്ചേരാന്‍ സാധിച്ചുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
കപട ഭക്തന്മാരുടെ സംഖ്യ പെരുകിവരുന്നതായി തോന്നുന്നുണ്ട്. അതേസമയം സാത്വികമായ ഭക്തിയുടെ നിറവേറ്റല്‍ ഇന്ന് നടക്കുന്നുണ്ടോ? അര്‍ച്ചനകളും മറ്റ് വഴിപാടിനങ്ങളും കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരായ പൂജാരിമാര്‍ അര്‍ച്ചന നടത്തുമ്പോഴും ഭക്തന്റെ ദക്ഷിണയിലേക്ക് ആര്‍ത്തിയോടെ നോക്കുന്നതും നമ്മുടെ ഭക്തിയെ മരവിപ്പിക്കുന്നു. മതം മനുഷ്യനുവേണ്ടിയെങ്കിലും അതിന്റെ അടിസ്ഥാന വേരുകള്‍ പിഴുതെറിയപ്പെടുന്നു. ക്ഷേത്രോദ്യോഗസ്ഥരും ഇതിന് അപവാദമല്ല. പൂജാരിമാരടക്കമുള്ള ക്ഷേത്ര ജീവനക്കാര്‍ ഇന്ന് അവിശ്വാസികളുടെ അവിശ്വാസികളാല്‍ നയിക്കപ്പെടുന്ന സംഘടനകളിലെ അംഗങ്ങളാണ്. ഇങ്ങനെയാണോ ഇരട്ടമുഖത്തോടെ അവര്‍ പ്രവര്‍ത്തിക്കേണ്ടത്.
ഉന്നതമായ സദാചാര ബോധവത്കരണവും മതനവീകരണത്തിന്റെ ഭാഗമാണ്. ഇന്ന് അതുണ്ടോ? ഇതിന് കടകവിരുദ്ധമായ കാര്യങ്ങളല്ലേ സമൂഹത്തില്‍ നടക്കുന്നത്? ഇതിന് ചുക്കാന്‍ പിടിക്കേണ്ടവരും മദ്യത്തിനും മദിരാക്ഷിക്കും അടിമകളാകുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസത്തെയും പത്ര,മാസികാമാധ്യമങ്ങളില്‍ വരുന്നത്.

സംന്യാസി വേഷക്കാരോടുള്ള ആദരവും ഭക്തിയും ഇന്ന് മറഞ്ഞുകൊണ്ടിരിക്കുന്നു. പകരം അവജ്ഞയും വിദ്വേഷവും മുതല്‍ മുടക്കാവുന്നു. 'ഒരുജാതി ഒരുമതം ഒരുദൈവം' പറഞ്ഞുതന്ന ഡോ.പല്പുവും ഗുരുദേവനായ ശ്രീനാരായണനും വിദ്യാധിരാജനും വെട്ടിത്തുറന്ന പാതയില്‍ ഇന്ന് ശൂന്യതമാത്രം.ക്ഷേത്രകലകളിലും മന്ത്രോച്ചാരണത്തിലും പൂജാവിധികളിലും പ്രാവീണ്യം നേടിയ എത്ര അവശസമുദായക്കാര്‍ ഇന്ന് നമുക്കുണ്ട്? അധികമില്ല. ക്ഷേത്ര പ്രവേശനം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും - പറവൂര്‍ ശ്രീധരന്‍ തന്ത്രി ഒഴിച്ച്- എത്ര അവശ സമുദായക്കാര്‍ സാമൂഹിക നവോത്ഥാനത്തിന് മുന്നോട്ടുവന്നു? എത്രപേര്‍ തന്ത്രമന്ത്രവിദ്യകളില്‍ സ്വയം പ്രാഗല്ഭ്യം തെളിയിച്ച് സമൂഹത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നു. സമുദായ നേതാക്കള്‍ സമൂഹങ്ങളുടെ വളര്‍ച്ചയെ നേര്‍വഴിക്ക് നയിക്കുന്നതിനു പകരം വിദ്യാഭ്യാസ വ്യവസായത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ച് കാണുന്നത്. ചിലര്‍ ആതുരസേവയുടെ പേരില്‍ നരഹത്യയും പലതരം വാണിഭങ്ങളും നടത്തുന്നു.


ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍-മാതൃഭൂമി 

Wednesday 9 November 2011

ടീച്ചിംഗ് മാന്വല്‍ -ക്ലാസ് -v -unit -vi -പുതുക്കി പണിയുമ്പോള്‍



















കടപ്പാട് -കോഴിക്കോട് DIET 

എം.ടി .

എം.ടി: മലയാളത്തിന്റെ സുകൃതം
അറിയാത്ത സമുദ്രത്തിന്റെ ആഴങ്ങള്‍ തേടി പോകാതെ കണ്ടും തൊട്ടും തലോടിയും ജീവിതത്തിന്റെ അരികുപറ്റി ഒഴുകിയ നിളയുടെ ഓളങ്ങളെക്കുറിച്ച് പറയാനായിരുന്നു മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ക്ക് പെരുത്തിഷ്ടം.  നിളയുടെ ജീവിതപ്പരപ്പിലൂടെ നടന്ന് എം.ടി. പറഞ്ഞ കഥകള്‍ മലയാളിയുടെ ഹൃദയത്തില്‍ എന്നും വിട്ടൊഴിയാത്ത അനുഭവമായി കൂടെ കൂടിയിട്ട് കാലമേറെയായി.
എഴുത്തു ജീവിതത്തിന്റെ ആ നാള്‍വഴികളില്‍ പുരസ്കാരങ്ങള്‍ പടി കയറിവരുന്നത് ഇതാദ്യമല്ല. ജ്ഞാനപീഠം എന്ന ഇന്ത്യയിലെ ഏറ്റവും ഉന്നതമായ പുരസ്കാരമടക്കം എം.ടിയുടെ നാലുകെട്ടിനകത്ത് ഇരുപ്പുറപ്പിച്ചു കഴിഞ്ഞിട്ട് കാലങ്ങളായി. ഇത്തിരി വൈകിയാണെങ്കിലും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരവും എം.ടി എന്ന മലയാളത്തിന്റെ മഹാനായ എഴുത്തുകാരനെ തേടിയെത്തിയിരിക്കുന്നു.
സ്വന്തം കാലടിപ്പാടുകള്‍ പതിഞ്ഞ വള്ളുവനാടിന്റെ മണ്ണിലെ ജീവിതതാളങ്ങളാണ് എം.ടിയുടെ എഴുത്തിന്റെ കരുത്തായി നിലനിന്നത്. അവയില്‍ തകര്‍ന്നടിഞ്ഞ നായര്‍ തറവാടുകളുടെ നൊമ്പരങ്ങളുണ്ട്. അമാനുഷരെന്ന് വിശ്വസിച്ചിരുന്ന പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ മനുഷ്യമുഖമാര്‍ന്ന തേങ്ങലുകളുണ്ട്. ഭാഷയുടെ ഏറ്റവും നനവാര്‍ന്ന ഭാവമുണ്ട്.
മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന പഴയ മലബാര്‍ ജില്ലയില്‍പെട്ട കൂടല്ലൂരില്‍ 1933 ജൂലൈ 15നാണ് എം.ടിയുടെ ജനനം. തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മാതൃഭൂമി  ലോകകഥാമല്‍സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചെറുകഥയ്ക്ക് ലഭിച്ച ഒന്നാംസ്ഥാനവുമായി എഴുത്തുകാരന്‍ എന്ന നിലയിലുള്ള തന്റെ വരവ് എം.ടി അറിയിച്ചു. അതേ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുടെ കസേരയില്‍ ദീര്‍ഘകാലം ഇരിക്കാനും എം.ടിക്കായി.
'പാതിരാവും പകല്‍വെളിച്ചവും' ആയിരുന്നു ആദ്യ നോവല്‍. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ എം.ടിയുടെ മേല്‍വിലാസം മലയാളത്തിലുറപ്പിച്ചത് 'നാലുകെട്ട്' ആയിരുന്നു. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള നായര്‍ തറവാടുകളില്‍ ഗതിമുട്ടിക്കഴിഞ്ഞ മനുഷ്യാത്മാക്കളുടെ നിസ്സഹായത അസാമാന്യമായ കൈയൊതുക്കത്തോടെയും ക്രാഫ്റ്റിന്റെ വിരുതോടെയും എം.ടി. തുറന്നുപറഞ്ഞപ്പോള്‍ അത് മലയാളിയുടെ വായനാനുഭവത്തിനുമുന്നില്‍ പുതിയൊരു കാലപ്പിറവി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മഞ്ഞ്, കാലം, അസുരവിത്ത്, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി തുടങ്ങിയ നോവലുകളിലൂടെ എം.ടിയുടെ എഴുത്തിന്റെ ശക്തിയും സൌന്ദര്യവും മലയാളികള്‍ അറിഞ്ഞു.
നോവലിസ്റ്റ് എന്ന നിലയില്‍ മാത്രം ഒതുങ്ങിനിന്നതല്ല എം.ടിയുടെ ജീവിതം. ചെറുകഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, ഡോക്യുമെന്ററി സംവിധാകയന്‍, നാടകകാരന്‍, സഞ്ചാരസാഹിത്യകാരന്‍ തുടങ്ങി അദ്ദേഹത്തിന്റെ കൈമുദ്രകള്‍ പതിയാത്ത മേഖലകള്‍ ചുരുക്കം.
'രക്തംപുരണ്ട മണ്‍തരികള്‍' ആദ്യ കഥാസമാഹാരം.  ഇരുട്ടിന്റെ ആത്മാവ്, കുട്ട്യടേത്തി,  ഓപ്പോള്‍, ഓളവും തീരവും, വാരിക്കുഴി, വേദനയുടെ പൂക്കള്‍,   ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം,  ദാര്‍എസ്സലാം, പതനം, വെയിലും നിലാവും, കളിവീട്,  നിന്റെ ഓര്‍മ്മയ്ക്ക്, വാനപ്രസ്ഥം തുടങ്ങിയവ കഥാസമാഹാരങ്ങള്‍.
കേരളസാഹിത്യഅക്കാദമി അവാര്‍ഡ് മൂന്ന് തവണയും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം തുടങ്ങിയ ഒട്ടെറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1995ല്‍ പരമോന്നതസാഹിത്യപുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചു. 2005ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
എം.ടിയിലെ സിനിമക്കാരനാണ് മലയാളികളുടെ ഇടയില്‍ ഏറെ ആഘോഷിക്കപ്പെട്ടത്. എം.ടിതന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നിര്‍മാല്യം' എന്ന സിനിമയ്ക്ക് 1973ലെ ദേശീയ പുരസ്കാരം ലഭിച്ചു. പി.ജെ. ആന്റണി എന്ന നടന് ദേശീയ പുരസ്കാരം ലഭിച്ചതും സുകുമാരന്‍ എന്ന നടന്റെ ശക്തി മലയാളം തിരിച്ചറിഞ്ഞതും ഈ സിനിമയിലൂടെയായിരുന്നു. ബന്ധനം, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങളും എം.ടി. സംവിധാനം ചെയ്തു. മോഹിനിയാട്ടം, തകഴി എന്നീ ഡോക്യുമെന്ററികളും എം.ടി. സംവിധാനം ചെയ്തവയാണ്.
മലയാള സിനിമയില്‍ തുല്ല്യതയില്ലാത്ത തിരക്കഥകള്‍ കാഴ്ചവെച്ചത് എം.ടി. വാസുദേവന്‍ നായര്‍ തന്നെയാണ്. സിനിമയില്‍ തിരക്കഥയ്ക്കുള്ള ശക്തിയും സ്വാധീനവും എം.ടിയോളം മലയാളിയെ ബോധ്യപ്പെടുത്തിയ മറ്റൊരു എഴുത്തുകാരന്‍ വേറെയില്ല. ഇന്നും മലയാളത്തിലെ ഏതൊരു സിനിമക്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ എന്നത്. ഇന്നും എം.ടിയുടെ വീട്ടുപടിക്കല്‍ എത്രവേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ തയാറുമാണ്. സിനിമയ്ക്ക് എം.ടി നല്‍കിയ സംഭാവനകള്‍ക്കുള്ള  അംഗീകാരമായി മികച്ച തിരക്കഥയ്ക്ക് നാല്തവണ ദേശീയപുരസ്കാരവു രണ്ട് തവണ സംസ്ഥാന പുരസ്കാരവും  തേടിയെത്തി.
ഓളവും തീരവും, നഗരമേ നന്ദി, പകല്‍ക്കിനാവ്,  മുറപ്പെണ്ണ്,  അസുരവിത്ത്,  കുട്ട്യടേത്തി, ഇരുട്ടിന്റെ ആത്മാവ്,  ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, നീലത്താമര, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം,  അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, ഇടനിലങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്വാരം, മിഥ്യ, സുകൃതം, പരിണയം,  സദയം,  എന്ന് സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം,പഴശ്ശിരാജ തുടങ്ങി അമ്പതിലേറെ സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര'യില്‍ എം.ടി. ഇപ്പോഴും തിരക്കിലാണ്.  'രണ്ടാമൂഴം' സിനിമയാക്കാനുള്ള തിരക്കഥയുടെ തയാറെടുപ്പുകളമായി എം.ടി 78ാം വയസ്സിലും ഊര്‍ജ്വസ്വലനാണ്(.കടപ്പാട് -മാധ്യമം)

Sunday 6 November 2011

കൃത്രിമ രക്തം


കൃത്രിമ രക്തം യാഥാര്‍ഥ്യമായി; ഉപയോഗം രണ്ടു വര്‍ഷത്തിനകം


കൃത്രിമ രക്തം യാഥാര്‍ഥ്യമായി; ഉപയോഗം രണ്ടു വര്‍ഷത്തിനകം
ലണ്ടന്‍: വിത്തുകോശത്തില്‍നിന്ന് ശോണരക്ത സെല്ലുകള്‍ ശേഖരിച്ച് ഇതാദ്യമായി പരീക്ഷണശാലയില്‍ കൃത്രിമ രക്തം വികസിപ്പിച്ചു. രണ്ടു വര്‍ഷത്തിനകം ഇത്തരം രക്തം ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്താനാകുമെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
യാഥാര്‍ഥ്യമാക്കിയത്. ഹൃദയം മാറ്റിവെക്കല്‍, ബൈപാസ് ശസ്ത്രക്രിയ, അര്‍ബുദ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് രക്തം മാറ്റിവെക്കേണ്ട ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഈ പുതുരക്തം ആശ്വാസം പകരുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. എന്നാല്‍, ഈ രീതിയില്‍ രോഗികള്‍ക്ക് രക്തം ലഭ്യമാകാന്‍ രണ്ടു വര്‍ഷംകൂടി കാത്തിരിക്കണം

നന്മ വിളഞ്ഞിടം


  • നന്മ വിളഞ്ഞിടം 

  • വംശ-വര്‍ണ വിവേചനമില്ലാതിരുന്ന നാട്
    സോവിയറ്റ് സമൂഹത്തില്‍ ഞാന്‍ കണ്ട അത്ഭുതകരമായ ഒരു കാര്യം വര്‍ണവിവേചനത്തിന്റെയും വംശീയവിവേചനത്തിന്റെയും അഭാവമാണ്. അവര്‍ വിദേശികളെ, ഇന്ത്യക്കാരായാലും ആഫ്രിക്കക്കാരായാലും അഫ്ഗാനിസ്ഥാന്‍കാരായാലും കരീബിയക്കാരായാലും രണ്ടാംകിടക്കാരായി ഒരിക്കലും പരിഗണിച്ചിരുന്നില്ല. മറിച്ച്, എല്ലാ വിദേശികളോടും സ്നേഹാദരങ്ങളോടെ അവര്‍ ഇടപഴകി. ഇന്ത്യക്കാരോട് സോവിയറ്റ് യൂണിയനിലുടനീളം, പ്രത്യേകിച്ച് ഉള്‍നാടുകളില്‍ പ്രത്യേക മമതയുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളേക്കാള്‍ സോവിയറ്റ് ജനതയെ, വിശേഷിച്ച് ഗ്രാമീണരെ ഹരംകൊള്ളിച്ചിരുന്നത് ഹിന്ദി സിനിമകളായിരുന്നു. 1990ല്‍ ജോര്‍ജിയയിലെ ഗോറി എന്ന ചെറുപട്ടണം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ജന്മഗ്രാമമാണത്. ഗോറിയിലെ ഒരു റസ്റ്റോറന്റില്‍ പരിചയപ്പെട്ട രണ്ട് തദ്ദേശീയ യുവാക്കള്‍ അഞ്ചു ദിവസം ഈ ലേഖകനെ പല വീടുകളില്‍ താമസിപ്പിച്ച് നൂറോളം ഗോറി കുടുംബങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടേ അടങ്ങിയുള്ളൂ. "ഇതാ ഒരു ഇന്ത്യക്കാരന്‍ നമ്മുടെ ഗ്രാമത്തില്‍" എന്നു പറഞ്ഞുകൊണ്ടാണ് ഓരോ വീട്ടിലേക്കും കൊണ്ടുപോയിരുന്നത്. "ഇന്ത്യക്കാര"നെ കാണാനും പരിചയപ്പെടാനും കുട്ടികളും വൃദ്ധരും വരെയെത്തി.
    ഓരോ വീട്ടിലും വിഭവസമൃദ്ധമായ സദ്യയൊരുക്കി വീര്‍പ്പുമുട്ടിച്ചു. അഞ്ചാംദിവസം രാത്രി 11 മണിക്ക് ജോര്‍ജിയയുടെ തലസ്ഥാനമായ തിബ്ലിസിയിലേക്ക് വണ്ടികയറുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ ഇന്ത്യക്കാരനെ യാത്രയാക്കാന്‍ 50 പേരെങ്കിലും എത്തിച്ചേര്‍ന്നിരുന്നു. മോസ്കോ, ലെനിന്‍ഗ്രാഡ് പോലുള്ള സ്ഥലങ്ങളിലായിരുന്നു ആഫ്രിക്കന്‍ -കരീബിയന്‍ വംശജരായ വിദ്യാര്‍ഥികള്‍ കൂടുതലും പഠിച്ചിരുന്നത്. "കറുമ്പന്‍" എന്ന് വിളിച്ച് അവരെ കളിയാക്കുന്നതോ മൃഗശാലയിലെ ജീവികളെയെന്നവണ്ണം അവരെ തുറിച്ചുനോക്കുന്നതോ അവിടെ പതിവുണ്ടായിരുന്നില്ല. പകരം കണ്ട കാഴ്ച അസൂയ ഉണര്‍ത്തുന്നതായിരുന്നു. കൂടെ പഠിക്കുന്ന സുന്ദരികളായ റഷ്യന്‍ പെണ്‍കുട്ടികളുടെ കൈ പിടിച്ച് പ്രണയലോലരായി മോസ്കോയിലെ പാര്‍ക്കുകളിലും മറ്റും നടക്കുന്ന ഒട്ടേറെ ആഫ്രിക്കന്‍ വിദ്യാര്‍ഥികളെ പലതവണ കാണുകയുണ്ടായിട്ടുണ്ട്. എന്നാല്‍ , സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം വംശീയവാദികളായ "സ്കിന്‍ ഹെഡു"കളുടെ (നവനാസികള്‍) ചെറുസംഘങ്ങള്‍ അങ്ങിങ്ങായി തലപൊക്കിയിട്ടുണ്ട്. പക്ഷേ, വിരലിലെണ്ണാവുന്ന അവര്‍ക്ക് റഷ്യന്‍ സമൂഹത്തില്‍ ഒട്ടും സ്വാധീനമില്ല.

    സ്ത്രീകള്‍ മുന്‍നിരയില്‍

    സോവിയറ്റ് യൂണിയനില്‍ സ്ത്രീകള്‍ക്ക് താരതമ്യേന ഉയര്‍ന്ന പരിഗണനയും പദവിയും ലഭിച്ചിരുന്നു. സോവിയറ്റ് ജീവിതത്തിന്റെ നാനാതുറകളില്‍ സ്ത്രീസാന്നിധ്യം ദൃശ്യവും പ്രകടവുമായിരുന്നു. ഡോക്ടര്‍മാരിലും അധ്യാപകരിലും എന്‍ജിനിയര്‍മാരിലും ശാസ്ത്രജ്ഞരിലും ഫാക്ടറി തൊഴിലാളികളിലും നല്ലൊരു വിഭാഗം സ്ത്രീകളായിരുന്നു. മോക്സോവില്‍ ട്രാം ഓടിച്ചിരുന്നവരില്‍ ധാരാളം സ്ത്രീകളുണ്ടായിരുന്നു. സോവിയറ്റ് നഗരങ്ങളിലെ മെട്രോ വണ്ടികളിലും സ്ഥിതി ഭിന്നമായിരുന്നില്ല. 1989ല്‍ മോസ്കോയില്‍ നിന്ന് അര്‍മീനിയയിലേക്ക് പോകുന്ന ട്രെയിനില്‍ കയറിയപ്പോള്‍ സ്ത്രീജീവനക്കാരുടെ ബാഹുല്യം നേരില്‍ കാണാനായി. ട്രെയിനിലെ ഓരോ കംപാര്‍ട്മെന്റിലും ഒരു ടിടിആര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കംപാര്‍ട്മെന്റില്‍ പ്രത്യേകം മുറിയുമുണ്ട്. യാത്രയിലുടനീളം അവര്‍ ഉണ്ടാവുകയുംചെയ്യും. രാവിലെ യാത്രക്കാര്‍ക്ക് ചായ പകര്‍ന്നു നല്‍കുന്നതും എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പരിഹരിക്കുന്നതുമൊക്കെ ടിടിആറിന്റെ ജോലിയാണ്.
    ഞാന്‍ കയറിയ ട്രെയിനിലെ ഭൂരിഭാഗം ടിടിആര്‍മാരും സ്ത്രീകളായിരുന്നു. മുപ്പതിനും നാല്‍പ്പതിനുമിടയ്ക്കായിരുന്നു അവരുടെ പ്രായം. മിക്കവരും സുന്ദരികള്‍ . (ഇവിടെയെങ്ങാനും അത്തരമൊരു സംവിധാനം വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നാലോചിക്കുന്നത് കൗതുകകരമെന്നതിനേക്കാളേറെ ഭീതിജനകമാണ്.) മിക്ക റസ്റ്റോറന്റുകളുടെയും നടത്തിപ്പുകാര്‍ സ്ത്രീകളായിരുന്നു. പാചകക്കാരായി പുരുഷന്മാരെയാണ് ഏറെയും കണ്ടിരുന്നത്. ഞങ്ങള്‍ വിദേശവിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന മിക്ക ഹോസ്റ്റലുകളിലെയും കാന്റീനുകള്‍ നടത്തിപ്പോന്നത് സ്ത്രീകളായിരുന്നു. "വീട്ടുഭാര്യമാര്‍" സോവിയറ്റ് യൂണിയനില്‍ കുറവായിരുന്നു. മിക്ക കുടുംബങ്ങളിലും ഭര്‍ത്താവിനും ഭാര്യക്കും ജോലിയുണ്ടാവും. സ്ത്രീകളുടെ ഈ സ്വയംപര്യാപ്തത ആണ്‍കോയ്മയുടെ മൂര്‍ച്ച കുറച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്. സ്ത്രീയുടെ വാക്കിനും കുടുംബത്തില്‍ വിലയുണ്ടായിരുന്നു. എന്നാല്‍ , ഉള്‍പ്രദേശങ്ങളായ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ , പ്രത്യേകിച്ച് അര്‍മേനിയ, അസര്‍ബൈജാന്‍ , മധ്യേഷ്യന്‍ റിപ്പബ്ലിക്കുകള്‍ എന്നിവിടങ്ങളില്‍ പിതൃമേധാവിത്വ മൂല്യങ്ങളും സ്ത്രീയുടെ വിവാഹപൂര്‍വ കന്യകാത്വ നിഷ്കര്‍ഷയുമൊക്കെ നിലനിന്നിരുന്നു.
    സ്ത്രീപീഡന-ബലാല്‍സംഗ സംഭവങ്ങള്‍ അത്യപൂര്‍വമായിരുന്നു. സോവിയറ്റ് യൂണിയനില്‍ ഒരിടത്തും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. എല്ലാം മിക്സഡ് ഹോസ്റ്റലുകളായിരുന്നു. മെഡിക്കല്‍ പഠനകാലത്ത് ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ റഷ്യന്‍ പെണ്‍കുട്ടികളും അര്‍മേനിയന്‍ പെണ്‍കുട്ടികളും ഇന്ത്യ, സിറിയ, ലെബനന്‍ , ലാവോസ്, കമ്പോഡിയ, എത്യോപ്യ, ചിലി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അറിഞ്ഞിടത്തോളം ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവമില്ല. അതേസമയം ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ ധാരാളമുണ്ടായിരുന്നു. ഒരു ആണും പെണ്ണും ഒന്നിച്ച് ഒരു മുറിയില്‍ താമസിക്കണമെന്ന് ആഗ്രഹിച്ചാല്‍ ഹോസ്റ്റല്‍ മാനേജര്‍ക്ക് അപേക്ഷ എഴുതിക്കൊടുത്താല്‍ മതി. ഇക്കാര്യത്തില്‍ പലപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റഷ്യക്കാരെ കടത്തിവെട്ടി.
    സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് നിശിതമായ വേലിക്കെട്ടുകള്‍ തീര്‍ത്ത രാജ്യത്തുനിന്ന് വരുന്ന ഇന്ത്യക്കാര്‍ റഷ്യയില്‍ കിട്ടിയ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുകതന്നെ ചെയ്തു. അങ്ങനെ അഞ്ചും ആറും കൊല്ലം ഒന്നിച്ച് താമസിച്ച് ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമായി തിരിച്ചെത്തിയ യുവതീയുവാക്കള്‍ക്ക് മതവും ജാതിയും പ്രദേശവും വ്യത്യസ്തമായതിനാല്‍ വിവാഹിതരാവാന്‍ പറ്റാതെ വന്നിട്ടുണ്ട്. ചിലരൊക്കെ ആ വേലിക്കെട്ടുകള്‍ തകര്‍ത്ത് വിവാഹജീവിതം നയിക്കുന്നുമുണ്ട്. 1989ല്‍ പോലും മോസ്കോനഗരത്തില്‍ രാത്രി രണ്ടുമണിക്കുപോലും സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാമായിരുന്നു. എന്നാല്‍ ,സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഇടിച്ചുകളഞ്ഞു. ബോറിസ് യെട്്സിന്റെ കാലത്ത് ബീജാവാപം ചെയ്യപ്പെട്ട "ക്രോണി ക്യാപിറ്റലിസം" സ്ത്രീയെ വില്‍പ്പനച്ചരക്കാക്കി മാറ്റി. അവര്‍ക്ക് മുന്‍പ് സമൂഹത്തിലുണ്ടായിരുന്ന പദവിയും മാന്യതയും നഷ്ടപ്പെട്ടു.

    അട്ടിമറിക്ക് ശേഷം

    പാശ്ചാത്യ പ്രചാരണംപോലെ ഗോര്‍ബച്ചേവ് സോവിയറ്റ് ജനതയെ മോചിപ്പിക്കുകയായിരുന്നെങ്കില്‍ അദ്ദേഹത്തിന് നാട്ടില്‍ വന്‍ ജനസമ്മതി ലഭിക്കേണ്ടിയിരുന്നു.
    എന്നാല്‍ , അന്നും ഇന്നും റഷ്യയിലെ ഏറ്റവും ജനസമ്മതി കുറഞ്ഞ നേതാവാണ് ഗോര്‍ബച്ചേവ്. തകര്‍ച്ചയ്ക്കുശേഷം സോവിയറ്റ് ജനജീവിതം ദുരിതനിര്‍ഭരമായപ്പോള്‍ എല്ലാവരും ഗോര്‍ബച്ചേവിനെ ശപിക്കുകയും വെറുക്കുകയുമാണ് ചെയ്തത്. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ ഒരു റഷ്യന്‍ ഗ്രാമത്തില്‍വച്ച് ചീഞ്ഞ മുട്ടകൊണ്ട് ഗ്രാമീണര്‍ അദ്ദേഹത്തെ എറിയുകയും ചെയ്തിരുന്നു. തങ്ങള്‍ നയിച്ച താരതമ്യേന സ്വസ്ഥവും പട്ടിണിമുക്തവുമായ ജീവിതം തകര്‍ത്തെറിഞ്ഞ വ്യക്തി എന്ന നിലയിലാണ് ഭൂരിഭാഗം റഷ്യക്കാരും ഇപ്പോഴും ഗോര്‍ബച്ചേവിനെ കാണുന്നത്. എന്നാല്‍ , ഗോര്‍ബച്ചേവ് ഉത്തരോത്തരം പ്രിയങ്കരനായത് പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളിലാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതായി 1991 ഡിസംബര്‍ ഒടുവില്‍ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ അര്‍മേനിയയിലായിരുന്നു. സിറിയയില്‍നിന്നും ജോര്‍ദാനില്‍നിന്നും പഠിക്കാനെത്തിയ ഒരു ചെറുസംഘം സമ്പന്ന പ്രവാസി അര്‍മേനിയന്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് അവരുടെ കാറുകളില്‍ അര്‍മേനിയന്‍ കൊടികെട്ടി അവിടെ ആഹ്ലാദപ്രകടനം നടത്തിയത്. തദ്ദേശീയരായ അര്‍മേനിയക്കാരാരും തെരുവിലിറങ്ങി ആഘോഷപ്രകടനങ്ങള്‍ നടത്തിയിട്ടില്ല.
-എ എം ഷിനാസ്